November 26, 2020
November 26, 2020
ദോഹ: ലോകത്തെ 195 രാഷ്ട്രങ്ങളും അവയുടെ തലസ്ഥാനവും പറയാൻ കെസിയ സൂസൻ ജോൺ എന്ന ഈ കൊച്ചുമിടുക്കിക്ക് വെറും 52 സെക്കന്റുകൾ മതി.ലോക് ഡൗൺ കാലത്തെ ഈ നേരമ്പോക്ക് ചെറിയ കളിയല്ല,ലോക റെക്കോർഡിൽ ഇടം പിടിച്ചിരിക്കുന്നു കെസിയയുടെ ഈ ലോകപരിജ്ഞാനം. കോവിഡ് 19 ലോക്ഡൗണ്‍ കാലം വെറുതെ കളയാതെ ലോക റെക്കോർഡ് സ്വന്തമാക്കിയാണ് ദോഹയിലെ എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലെ നാലാം ക്ലാസുകാരി കെസിയ സൂസന്‍ ജോണ്‍ വാർത്തയിൽ ഇടം പിടിച്ചത്. വെറും രണ്ടുമിനിറ്റ് 52 സെക്കന്‍ഡിനുള്ളില്‍ 195 ലോകരാജ്യങ്ങളുടെ പേരും തലസ്ഥാനവും കാണാതെ പറയുന്ന ഈ കൊച്ചുമിടുക്കി ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോഡ് കരസ്ഥമാക്കി അപൂർവ നേട്ടങ്ങളുടെ ലോകപട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്.
ഏറ്റവും വേഗത്തില്‍ ലോകരാജ്യങ്ങളുടെ പേരും തലസ്ഥാനങ്ങളും പറഞ്ഞു കെസിയ ഇക്കഴിഞ്ഞ നവംബര്‍ 15നാണ് ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോർഡിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയത്. കോവിഡ് ലോക്ഡൗണ്‍ സമയത്താണ് ലോക രാജ്യങ്ങളുടെ പേരുകളും തലസ്ഥാനവും പഠിച്ചത്.അഞ്ചു വയസ്സു മുതല്‍ തന്നെ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍, അവയുടെ തലസ്ഥാനങ്ങള്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ എന്നിവരുടെ പേരുകളെല്ലാം കൊച്ചു കെസിയയ്ക്ക് മനഃപാഠമാണെന്ന് പിതാവ് ജോണ്‍ അലക്‌സാണ്ടര്‍ മണപ്പള്ളിൽ ന്യൂസ്‌റൂമിനോട് പറഞ്ഞു. എംഇഎസ്സിലെ അന്തര്‍ സ്‌കൂള്‍ ക്വിസ് മത്സരങ്ങളിലെല്ലാം ഈ മിടുക്കി പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
കെസിയയുടെ രക്ഷിതാക്കളും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദറും അധ്യാപകരുമെല്ലാം കെസിയക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്..ആലപ്പുഴ മാവേലിക്കര സ്വദേശിയും ഖത്തര്‍ ഗ്യാസിലെ പ്രൊജക്ട് മാനേജരുമായ ജോണ്‍ അലക്‌സാണ്ടര്‍ മണപ്പള്ളിലിന്റെയും നൂര്‍ ക്ലിനിക്കിലെ ഫിസിയോതെറാപ്പിസ്റ്റായ ലിന്‍ജു ജോണിന്റെയും മകളാണ് കെസിയ സൂസന്‍. എംഇഎസ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇവാന മരിയയും ജെയ്ദന്‍ ജോണുമാണ് സഹോദരങ്ങള്‍.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.