November 06, 2019
November 06, 2019
ഉപരോധം തുടങ്ങിയതിനു ശേഷം ആദ്യമായി ഈ വര്‍ഷം ബജറ്റ് മിച്ചം രേഖപ്പെടുത്തുമെന്നും അമീര്‍ പറഞ്ഞു. മാത്രമല്ല, ഉപരോധത്തിന് മുമ്പുണ്ടായിരുന്നതിനെക്കാള്‍ രാജ്യത്തിന്റെ നാണ്യ ശേഖരം വര്‍ദ്ധിക്കുകയും ഖത്തര്‍ റിയാല്‍ അതിന്റെ മൂല്യം നിലനിര്‍ത്തുകയും ചെയ്തു.
ദോഹ: ചില അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂന്നാം വർഷത്തിലൂടെ കടന്നുപോകുമ്പോൾ ഉപരോധം സൃഷ്ടിച്ച എല്ലാ വെല്ലുവിളികളും വിജയകരമായി തരണം ചെയ്യാൻ രാജ്യത്തിന് കഴിഞ്ഞുവെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പ്രസ്താവിച്ചു.ഉപരോധമുണ്ടാക്കിയ വെല്ലുവിളികൾ മറികടന്ന് ഖത്തര്‍ പുരോഗതിയുടെ പാതയില്‍ കുതിക്കുകയാണെന്നും ഇന്നലെ(ചൊവ്വാഴ്ച) ഉപദേശക സമിതിയുടെ (ശൂറ കൌണ്‍സില്‍) 48 ആമത് സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ അമീര്‍ വ്യക്തമാക്കി. ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചും വിവിധ മേഖലകളില്‍ രാജ്യം നേടിയ പുരോഗതിയെക്കുറിച്ചും അമീര്‍ വിശദമായി പ്രതിപാദിച്ചു.
" ഉപരോധത്തെ ന്യായീകരിക്കാൻ ഉന്നയിക്കപ്പെട്ട എല്ലാ വാദങ്ങളും പൊളിഞ്ഞ സാഹചര്യത്തിലും മൂന്നാം വര്‍ഷവും അന്യായമായ ഈ ഉപരോധം തുടരുന്നു.. ദൈവത്തിന്‍റെ സഹായത്താല്‍ ഇത് നേരിടുന്നതില്‍ നമ്മള്‍ വിജയിച്ചത് നമ്മുടെ ശാന്തവും സുനിശ്ചിതവുമായ നിലപാട് കാരണമാണ്.രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിച്ചാണ് നാം ലോകത്തോട് ഇക്കാര്യങ്ങൾ പറഞ്ഞത്.മേൽക്കോയ്മകളെ ചെറുക്കുന്നതോടൊപ്പം മറ്റു രാജ്യങ്ങളുമായുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെടുത്താനും നമുക്ക് കഴിഞ്ഞു. ഉപരോധത്തിന് ശേഷം അന്താരാഷ്ട്ര തലത്തില്‍ ഖത്തറിന്റെ യശസ്സ് വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്," അമീര്‍ പറഞ്ഞു.
ഉപരോധം തുടങ്ങിയതിനു ശേഷം ആദ്യമായി ഈ വര്‍ഷം ബജറ്റ് മിച്ചം രേഖപ്പെടുത്തുമെന്നും അമീര്‍ പറഞ്ഞു. മാത്രമല്ല, ഉപരോധത്തിന് മുമ്പുണ്ടായിരുന്നതിനെക്കാള്‍ രാജ്യത്തിന്റെ നാണ്യ ശേഖരം വര്‍ദ്ധിക്കുകയും ഖത്തര്‍ റിയാല്‍ അതിന്റെ മൂല്യം നിലനിര്‍ത്തുകയും ചെയ്തു.
പിതാവ് അമീര്‍, അമീറിന്‍റെ പ്രതിനിധി ശൈഖ് ജാസിം, പ്രധാനമന്ത്രി ഉൾപെടെയുള്ള മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍ തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ശൂറ കൌണ്‍സില്‍ ചടങ്ങില്‍ പങ്കെടുത്തു.
ശൂറ കൌണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഒരു ഉന്നതാധികാര സമിതിയെ നിയമിച്ചുകൊണ്ട് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചരിത്രപരമായ ഈ ഉത്തരവ് ഖത്തര്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് ചുവടുവെക്കുന്നതിന്റെ നിർണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
പ്രധാനമന്ത്രിയാണ് സമിതിയുടെ ചെയര്‍മാന്‍. തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ കാര്യങ്ങളും സമിതി തീരുമാനിക്കും. രാജ്യത്തെ വിദേശികളുടെ സേവനത്തെയും അമീര്‍ പ്രശംസിച്ചു.