March 30, 2021
March 30, 2021
ദോഹ: അന്താരാഷ്ട്ര പ്രാദേശിക തലങ്ങളിലുള്ള മാനുഷികമായ കടമകള്‍ നിറവേറ്റാന്‍ ഖത്തര്‍ മടിച്ചിട്ടില്ലെന്ന് ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ഖത്തര്‍ മുന്‍ഗണന നല്‍കുന്നത്. കൊവിഡ് മഹാമാരിയുടെ അനന്തരഫലങ്ങള്‍ പരിഹരിക്കുന്നതിനായി ദേശീയതലത്തില്‍ പരിശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാനഡ ആതിഥേയത്വം വഹിച്ച കൊവിഡാനന്തര കാലത്തെ വികസനത്തെ കുറിച്ചുള്ള വെര്‍ച്വല്‍ യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. 88 ഓളം രാജ്യങ്ങള്‍ക്ക് ഖത്തര്‍ അടിയന്തിര വൈദ്യസഹായം നല്‍കിയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. കൊവിഡിന്റെ തുടക്കം മുതല്‍ സര്‍ക്കാര്‍, സര്‍ക്കാര്‍-ഇതര സഹായമായി ഖത്തര്‍ 25.6 കോടി ഡോളറിലേറെ നല്‍കി. മാര്‍ച്ച് 16 ന് ഖത്തര്‍ ലോകാരോഗ്യസംഘടനയുമായി ഒരു കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചുവെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും വാക്‌സിനും ചികിത്സയും പരിശോധനാ സൗകര്യങ്ങളും തുല്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനായി ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍സ് ആന്റ് ഇമ്യൂണൈസേഷന്‍ പദ്ധതിക്കായി രണ്ട് കോടി ഡോളറാണ് ഖത്തര്‍ നല്‍കിയത്. അന്താരാഷ്ട്ര സമൂഹവുമായുള്ള പങ്കാളിത്തത്തോടുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ പൊതുവായ വെല്ലുവിളികളെ നേരിടാനുള്ള സംരംഭങ്ങളും സംഭാവനകളും ഖത്തര്‍ തുടര്‍ന്നും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഖത്തര്‍ നല്‍കുന്ന സഹായങ്ങളുടെ വലിയൊരു ഭാഗം വികസ്വര രാജ്യങ്ങള്‍ക്കായി അനുവദിക്കുന്നതില്‍ ഖത്തര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ലോകം ഇന്ന് കടന്ന് പോകുന്ന അസാധാരണമായ സാഹചര്യങ്ങള്‍ മുന്‍കാല നേട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്നത്. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പരാശ്രിതത്വം വര്‍ധിപ്പിക്കേണ്ടതിന്റെയും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തു പറയുന്നുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.