November 10, 2020
November 10, 2020
ദോഹ: ഫൈസറും ബയോഎന്‍ടെക്ക് കമ്പനിയും വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്‌സിന്‍ അനുമതി ലഭിക്കുന്ന മുറക്ക് ഈ വര്‍ഷം അവസാനത്തിലോ ആടുത്ത വര്‍ഷം ആദ്യമോ ഖത്തറിൽ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.തങ്ങള്‍ വികസിപ്പിച്ച വാക്‌സിന്‍ കോവിഡിനെതിരേ ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞതായി മരുന്ന് നിര്‍മാണ കമ്പനിയായ ഫൈസര്‍ തിങ്കളാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. ജര്‍മന്‍ കമ്പനിയായ ബയോഎന്‍ടെകുമായി ചേര്‍ന്ന് ഫൈസര്‍ നിര്‍മിച്ച വാക്‌സിന്‍ വൊളന്റിയര്‍മാരില്‍ പരീക്ഷിച്ചപ്പോള്‍ 90 ശതമാനം പ്രതിരോധ ശേഷി കൈവരിച്ചതായി കണ്ടെത്തിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഫൈസറും ബയോഎന്‌ടെക്കിന്റെയും പ്രഖ്യാപനം ശുഭപ്രതീക്ഷയോടോയാണ് പൊതു ആരോഗ്യ മന്ത്രാലയം കാണുന്നതെന്ന് ഖത്തര്‍ കോവിഡ് ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ സാംക്രമിക രോഗങ്ങളുടെ മേധാവിയുമായ ഡോ അബ്ദുല് ലത്തീഫ് അല്‍ ഖല്‍ പറഞ്ഞു.
ഈ വാര്‍ത്ത, അധികം വൈകാതെ രാജ്യത്ത് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം നല്‍കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം വാക്‌സിനിന്റെ ഫല പ്രാപ്തി സ്ഥിരീകരിക്കുന്നതിന് തുടര്‍ന്നുകൊണ്ടിരിക്കുന്ന ക്ലിനിക്കല്‍ ട്രയലുകളുടെ ഫലം കൂടി ആവശ്യമാണെന്ന് കൂട്ടിച്ചേര്‍ത്തു.
തുടക്കം മുതൽ ഫൈസര്‍ ബയോഎന്‍ടെക്കിന്റെ കൂടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ വാക്‌സിന് ആവശ്യമായ ഭരണ അനുമതി ലഭിച്ചാല്‍ ഈ വര്‍ഷം അവസാനമോ 2021 ന്റെ തുടക്കത്തിലോ പ്രാരംഭ അളവില്‍ വാക്‌സിനുകള്‍ സ്വീകരിക്കാന്‍ ഖത്തറിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.