November 30, 2020
November 30, 2020
ദോഹ: ഏതെങ്കിലും പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ മാത്രമേ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പാടുള്ളൂവെന്ന് തൊഴിലുടമകളെ ഖത്തര്‍ നിര്‍ബന്ധിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം. വിദേശ തൊഴിലാളികളുടെ നിയമനത്തിനുള്ള നിരോധനം നീക്കിയതോടെ വിദഗ്ധരായ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കാനും അവിദഗ്ധ തൊഴിലാളികളെ പരിമിതപ്പെടുത്താനും മാത്രമാണ് രാജ്യം ശ്രമിക്കുന്നതെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്പ്‌മെന്റ്, ലേബര്‍, സോഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയത്തിലെ (എം.എ.ഡി.എല്‍.എസ്.എ) തൊഴില്‍കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഒബൈദ്‌ലി പറഞ്ഞു.
'പ്രത്യേക വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആകര്‍ഷിക്കുക എന്നതാണ് രാജ്യത്തിന്റെ നിലവിലെ നയം. അതിനാല്‍ ഈ തീരുമാനത്തിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത് അത്തരം തൊഴിലാളികളെയാണ്.' -അദ്ദേഹം പറഞ്ഞു.
കമ്പനികള്‍ക്ക് പ്രവാസി തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ വഴിയൊരുക്കിക്കൊണ്ട് നവംബര്‍ 15 മുതല്‍ വിദേശത്തു നിന്നുള്ള നിയമനത്തിന് ഖത്തര്‍ അനുമതി നല്‍കിത്തുടങ്ങിയിരുന്നു.
'വിദഗ്ധരായ തൊഴിലാളികളുടെ നിയമനം പ്രോത്സാഹിപ്പിക്കുകയും അവിദഗ്ധരായ തൊഴിലാളികളുടെ നിയമനം കുറയ്ക്കുകയും ചെയ്യാനാണ് ഞങ്ങളുടെ ശ്രമം. ദേശീയ ഉല്‍പ്പാദനക്ഷമതയിലും രാജ്യത്തെ സ്വകാര്യ മേഖലയുടെ സമഗ്ര വികസനത്തിനും വിദഗ്ധ തൊഴിലാളികളുടെ സംഭാവന ഏറെ പ്രാധാന്യമുള്ളതിനാലാണ് ഇത്. തൊഴിലാളികളുടെ നിയമനത്തില്‍ ഒരു രാജ്യത്തു നിന്നുള്ളവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഏതെങ്കിലും പ്രത്യേക രാജ്യത്തു നിന്നുള്ള തൊഴിലാളികളെ മാത്രം നിയമിക്കണമെന്ന കാര്യത്തെ ഖത്തര്‍ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ല.' -ഒബൈദ്‌ലി പറഞ്ഞു.
ഏത് രാജ്യത്തു നിന്നുള്ള തൊഴിലാളികളെ നിയമിക്കുന്നതിന് വേണ്ടിയും അപേക്ഷ സമര്‍പ്പിക്കാന്‍ തൊഴിലുടമകള്‍ക്ക് അവകാശമുണ്ട്. രാജ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ക്വാട്ടകളുടെ വിഹിതം അനുസരിച്ചാണ് അപേക്ഷകള്‍ പരിഗണിക്കുക എന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ വിസ നല്‍കുന്നതിന് ചെറുകിട-ഇടത്തരം കമ്പനികള്‍ക്കാണ് മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.