April 01, 2020
April 01, 2020
ദോഹ: ഖത്തറില്‍ 80 ശതമാനം സ്വകാര്യ മേഖല ജീവനക്കാരും ഏപ്രില്‍ രണ്ടു മുതല്‍ വീട്ടിലിരുന്നു ജോലി ചെയ്യണമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. അവശേഷിക്കുന്ന ജീവനക്കാർ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരുമണിവരെ മാത്രം ജോലി ചെയ്താൽ മതിയാവും.
.
ഹോം ക്ലീനിങ് സേവനം നിര്‍ത്തിവെക്കും. ബസുകളില്‍ കൊണ്ടുപോകുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും എണ്ണം പകുതിയായി കുറക്കണം.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനിയുടെ അധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ മന്ത്രിസഭാ യോഗം ചേർന്നെടുത്ത പ്രധാന തീരുമാനങ്ങൾ ഇവയാണ് :
സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ എണ്ണം 20% ആയി കുറയ്ക്കും. അവരുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ ഉച്ചക്ക് 1 വരെയായിരിക്കും. ബാക്കി, 80 ശതമാനം ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാം.
ഹോം ഡെലിവറി ചെയ്യുന്ന ഭക്ഷണ സ്റ്റോറുകൾ, ഫാർമസികൾ, റെസ്റ്റോറന്റുകൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കേണ്ട മറ്റ് ആവശ്യ സർവീസുകളെ വാണിജ്യ വ്യവസായ മന്ത്രാലയം പിന്നീട് നിർണ്ണയിക്കും.
സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ മീറ്റിംഗുകളും ആധുനിക സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ചു നടത്തുക. അല്ലാത്തപക്ഷം 5 വ്യക്തികളിൽ കൂടരുത്. ക്ലീനിംഗ്, ഹോസ്പിറ്റാലിറ്റി കമ്പനികൾ നൽകുന്ന ഹോം സർവീസ് താൽക്കാലികമായി നിർത്തിവെക്കണം.
ബസ്സുകളിൽ യാത്ര ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം ബസിന്റെ ശേഷിയുടെ പകുതിയായി കുറയ്ക്കുന്നു. കച്ചവടക്കാർ സുരക്ഷിത അകലം പാലിക്കണം.
സൈനികർ, സുരക്ഷാ മേഖല, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മേഖല, എണ്ണ, വാതക മേഖല, സാന്നിധ്യം ആവശ്യമായ സർക്കാർ ജീവനക്കാർ എന്നിവരെ ഈ തീരുമാനനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഈ തീരുമാനങ്ങൾ നാളെ (വ്യാഴാഴ്ച) മുതൽ രണ്ടാഴ്ചത്തേക്കാണ് പ്രാബല്യത്തിൽ വരിക.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.