February 25, 2021
February 25, 2021
ദോഹ: കൊവിഡേ-19 പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പെയിനിന്റെ ഭാഗമായി ഖത്തറിലെ വയോധികര്‍ക്കും അവരുടെ അടുത്ത കുടുംബാങ്ങള്‍ക്കും വീടുകളില്‍ വാക്‌സിന്‍ എത്തിച്ച് നല്‍കുന്നതിന് ബുധനാഴ്ച തുടക്കമായി. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് വയോധികരില്‍ ഭൂരിഭാഗം പേര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാക്‌സിന്‍ വീടുകളിലെത്തിച്ച് നല്‍കുന്ന പരിപാടിയെന്ന് കൊവിഡ്-19 നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
രാജ്യത്തെ വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 90 ശതമാനത്തിനെങ്കിലും വര്‍ഷാവസാനത്തിനു മുമ്പായി വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. ഇതിനായി ആഴ്ചയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കണം. ഇതിന് ധാരാളം വിഭവങ്ങള്‍ ആവശ്യമാണ്. നമ്മുടെ വിഭവങ്ങളെല്ലാം കൊവിഡ്-19 മഹാമാരിയെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നതെന്നും വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്തുമായി (വിഷ്) സഹകരിച്ച് നടത്തുന്ന എഡ്യുക്കേഷന്‍ സിറ്റി സ്പീക്കര്‍ സീരീസ് എഡിഷനില്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
രാജ്യത്തെ 27 ആരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ ഏഴ് ദിവസവും രാവിലെ ഏഴ് മണി മുതല്‍ രാത്രി 11 മണി വരെ വാക്‌സിന്‍ നല്‍കുന്നു. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അടുത്തിടെ തുറന്ന വാക്‌സിനേഷന്‍ സെന്ററിന് ഒരു ദിവസം 8,000 ആളുകള്‍ക്ക് 8,000 ഡോസ് വാക്‌സിന്‍ നല്‍കാന്‍ കഴിയും.
'ഇത് ഞങ്ങളുടെ ശേഷി വര്‍ധിപ്പിച്ചു. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, എണ്ണ, വാതക കമ്പനികള്‍, ഖത്തര്‍ എയര്‍വെയ്‌സ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിവിധ മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും നഴ്‌സുമാരെ ഞങ്ങള്‍ പരിശീലിപ്പിച്ചു. ഇപ്പോള്‍ അവരുടെ മുന്‍നിര ജീവനക്കാര്‍ക്ക് അവര്‍ സ്വന്തം സൗകര്യങ്ങള്‍ ഉപയോഗിച്ച് തന്നെ വാക്‌സിന്‍ നല്‍കുന്നു.' -ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞ് 14 ദിവസം മുതല്‍ മൂന്ന് മാസം വരെ ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ക്വാറന്റൈനില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം ഈ മാസം ആദ്യം ഉണ്ടായിരുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും വിവരങ്ങള്‍ കൂടുതലായി പരിശോധിച്ച ശേഷം ഇളവിന്റെ കാലാവധി ആറ് മാസം വരെ നീട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.