December 23, 2020
December 23, 2020
ദോഹ: ഖത്തറില്‍ കൊവിഡ്-19 പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ബുധനാഴ്ച രാവിലെ മുതല്‍ ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ഫൈസറും ജര്‍മ്മന്‍ കമ്പനിയായ ബയോണ്‍ടെകും സംയുക്തമായി വികസിപ്പിച്ച വാക്‌സിനാണ് ഖത്തറില്‍ നല്‍കുന്നത്.
ഖത്തര്‍ സര്‍വ്വകലാശാലയുടെ മുന്‍ പ്രസിഡന്റായ 79 കാരന്‍ അബ്ദുള്ള അല്‍ കുബൈസിയ്ക്കാണ് ഖത്തറില്‍ ആദ്യ കൊവിഡ് വാക്‌സിന്‍ നല്‍കിയത്.
ആദ്യ ഘട്ടത്തില്‍ 70 വയസിനു മുകളില്‍ പ്രായമുള്ള വയോധികര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിര പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. വാക്‌സിന്‍ നല്‍കാനായി തെരഞ്ഞെടുക്കപ്പെട്ടവരെ ഫോണ്‍ വിളിച്ചോ എസ്.എം.എസ് ആയോ ആണ് ബന്ധപ്പെട്ടത്.
അല്‍ വജ്ബ, ലിബെയ്ബ്, അല്‍ റുവൈസ്, ഉംസലാല്‍, റൗദത്ത് അല്‍ ഖെയ്ല്‍, അല്‍ തുമാമ, മൈതര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. സൗജന്യമായാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ഖത്തറിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുക.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
നിലവില്‍ 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കില്ല. അലര്‍ജിയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കില്ല. അലര്‍ജിയുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വാക്‌സിന്‍ സ്വീകരിക്കാന്‍ പാടുള്ളൂ. ഒരിക്കല്‍ കൊവിഡ് ബാധിച്ച് ഭേദമായവരും വാക്‌സിന്‍ സ്വീകരിക്കണം.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
വാക്സിന്റെ ആദ്യ ഡോസാണ് ഇന്ന് നൽകിത്തുടങ്ങിയത്. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർ 21 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കണം.
വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം നേരത്തേ മൈക്രോസൈറ്റ് തുടങ്ങിയിരുന്നു. കൊവിഡ്-19 സംബന്ധിച്ചും വാക്‌സിന്‍ സംബന്ധിച്ചുമുള്ള എന്ത് വിവരങ്ങള്‍ അറിയാനും ഖത്തറിലുള്ളവര്‍ക്ക് 16000 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്.
വീഡിയോ കാണാം:
ചിത്രങ്ങൾ കാണാം:
ആദ്യ വാക്സിൻ സ്വീകരിക്കുന്ന അബ്ദുള്ള അല്‍ കുബൈസി