March 21, 2020
March 21, 2020
ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ ജനങ്ങളുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കാൻ നടപടികൾ കർശനമാക്കി. ഇതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലും മറ്റിടങ്ങളിലും വാഹനങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ജനങ്ങളുടെ എല്ലാ തരം കൂടിച്ചേരലുകളും നിയമം മൂലം നിരോധിച്ചു. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിൻ ഖലീഫാ ബിൻ അബ്ദുൽ അസീസ് അൽതാനിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.ദേശീയ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മറ്റി ഔദ്യോഗിക വക്താവ് ലുൽവാ അൽ ഖാതിർ ഇന്ന് രാത്രി വാർത്താ സമ്മേളനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ വിശദീകരിച്ചത്.നിയന്ത്രണങ്ങൾ ഇന്ന് (ശനി) രാത്രി മുതൽ പ്രാബല്യത്തിൽ വന്നു.
ഇതനുസരിച്ച്, കോർണിഷ്,രാജ്യത്തെ ബീച്ചുകൾ,പാർക്കുകൾ, എന്നിവിടങ്ങളിൽ ജനങ്ങൾ കൂടിച്ചേരുന്നത് കുറ്റകൃത്യമായി കണക്കാക്കും.
നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർശനമായ പരിശോധനകൾ ഉണ്ടാവും. ഇതിനായി രാജ്യത്തുടനീളം പട്രോളിംഗ് ഏർപ്പെടുത്തും. പൊതുസ്ഥലങ്ങളിൽ പോലീസ് ചെക് പോയിന്റുകൾ സ്ഥാപിക്കും.ആരെങ്കിലും നിയമം ലംഘിക്കുന്നതായി കണ്ടാൽ വിവരം അറിയിക്കാൻ ഹോട്ട്ലൈൻ നമ്പർ ഉണ്ടാവും.അതേസമയം രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഭക്ഷ്യോത്പന്നങ്ങൾ വില്പന നടത്തുന്ന കടകളും ഫാർമസികളും സാധാരണ പോലെ പ്രവർത്തിക്കും. റസ്റ്റോറന്റുകൾ നേരത്തെ പ്രഖ്യാപിച്ച നിബന്ധനകൾക്ക് വിധേയമായി തുടർന്നും പ്രവർത്തിക്കും.പോയി വാങ്ങുന്നതിനും വീടുകളിൽ എത്തിക്കുന്നതിനും വിലക്കുണ്ടാവില്ല.ഒരു തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും ഊഹാപോഹങ്ങളും വിശ്വസിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.