September 26, 2021
September 26, 2021
യുദ്ധക്കെടുതികളാൽ വലയുന്ന ഗാസയ്ക്ക് പുതുജീവനേകാൻ ഖത്തറും ഈജിപ്തും ഒന്നിക്കുന്നു. ഇസ്രായേൽ അധികൃതരുടെ ഇടപെടലുകൾ കാരണം ഇത്രനാളും മുടങ്ങിക്കിടന്ന പുനരുദ്ധാരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗാസയിലെ മന്ത്രാലയവും, ഗാസ പുനരുദ്ധാരണത്തിനായി ഖത്തർ രൂപീകരിച്ച കമ്മറ്റിയും ഒത്തുചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്രതലത്തിലുള്ള പലരും സംഭാവനകളും നൽകുന്നുണ്ട്.
മൂന്ന് ഘട്ടങ്ങളിലായാണ് പുനരുദ്ധാരണപ്രവർത്തികൾ നടത്തുക. ആദ്യഘട്ടത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കും. രണ്ടാം ഘട്ടത്തിൽ അടിസ്ഥാനസൗകര്യങ്ങളും, മൂന്നാം ഘട്ടത്തിൽ വലിയ കെട്ടിടങ്ങളും നിർമ്മിക്കപ്പെടും. തകർന്ന വീടുകൾ വീണ്ടും പടുത്തുയർത്താൻ അഞ്ഞൂറ് മില്യനാണ് ഖത്തർ ചെലവഴിക്കുക. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യം ഏറ്റെടുത്ത ഈജിപ്തും ഇതേ തുക തന്നെ നീക്കിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ച് കുവൈറ്റും രംഗത്തെത്തിയിട്ടുണ്ട്. കെട്ടിടങ്ങളുടെ നിർമാണം കൂടാതെ, ഗാസയിലെ ഓരോ കുടുംബങ്ങൾക്കും നൂറ് ഡോളറിനോട് അടുത്ത തുക താത്കാലിക സഹായമായി നൽകാനും പദ്ധതിയുണ്ട്. ഏറെ വർഷങ്ങളായി ഇസ്രായേൽ അഴിച്ചുവിടുന്ന ആക്രമണങ്ങളിൽ ഏതാണ്ട് രണ്ടായിരത്തോളം വീടുകൾ തകർന്നിട്ടുണ്ടെന്നാണ് ഔദ്യോഗികകണക്ക്. 66 കുട്ടികൾ അടക്കം 260 ഫലസ്തീൻ പൗരന്മാർക്കാണ് ഈ കാലയളവവിൽ ജീവൻ നഷ്ടപ്പെട്ടത്.