May 02, 2020
May 02, 2020
ദോഹ : കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഗൾഫിലെ പല പ്രമുഖ കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുന്നു.ഖത്തറിലെ പല പ്രമുഖ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന നിരവധി പേർക്കാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചത്. കോവിഡിനൊപ്പം എണ്ണപ്രകൃതി വാതക മേഖലയിലുണ്ടായ വിലയിടിവും പ്രതിസന്ധിയും ഗള്‍ഫിലെ പ്രമുഖ സ്ഥാപനങ്ങളെയെല്ലാം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനാല്‍ മിക്ക സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിടുകയോ വെട്ടിക്കുറക്കുകയോ ആണ്. ഖത്തറിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഖത്തർ പെട്രോളിയവും നിരവധി ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതായാണ് വിവരം. റമദാനിന് ശേഷം ചെറിയ പെരുന്നാള്‍ അവധിയോടെ പിരിച്ചുവിടുന്നത് സംബന്ധിച്ച് ഖത്തര്‍ പെട്രോളിയം അന്തിമ തീരുമാനത്തിലെത്തുമെന്ന് റോയിട്ടേഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഖത്തറിലെ എല്ലാ സ്ഥാപനങ്ങളിലും നിലവില്‍ 20 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഓഫീസുകളിൽ എത്തി ജോലി ചെയ്യുന്നത്. ബാക്കിയുള്ളവര്‍ വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്.
കോവിഡ്-19 പ്രതിസന്ധിയും എണ്ണ, പ്രകൃതി വാതക ആവശ്യകതയിലുണ്ടായ ഇടിവും കാരണം ഖത്തര്‍ പെട്രോളിയം (ക്യു.പി) ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി ഖത്തര്‍ ഊര്‍ജ മന്ത്രിയും ഖത്തര്‍ പെട്രോളിയം സി.ഇ.ഒയും പ്രസിഡന്‍റുമായ സഅദ് ശരീദ അല്‍ കഅബി പ്രസ്താവനയിൽ അറിയിച്ചു. ആഗോള തലത്തിൽ കോവിഡ്-19 പ്രതിസന്ധി എണ്ണവിലയില്‍ ഇടിവ് വരുത്തിയിരിക്കുന്നു. ഇത് ഉല്‍പാദനം കുറക്കുന്നതിന് കാരണമായെന്നും അല്‍ കഅ്ബി വ്യക്തമാക്കി. സ്വദേശികളായ ജീവനക്കാരൊഴികെയുള്ള ഖത്തര്‍ പെട്രോളിയത്തിലെ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുത്താനാണ് തീരുമാനം.ഇക്കാര്യം വ്യക്തമാക്കി അല്‍ കഅബി തൊഴിലാളികള്‍ക്ക് അറിയിപ്പ് കൈമാറിയതായി ഖത്തറിലെ പ്രമുഖ പത്രങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ സാമ്പത്തിക പ്രതിസന്ധി ചെലവ് ചുരുക്കലിന് കമ്പനിയെ നിര്‍ബന്ധിക്കുകയാണ്. മുമ്പും ഇത്തരം നടപടികൾ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ചെലവ് ചുരുക്കലിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അല്‍ കഅബി വ്യക്തമാക്കി. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം കമ്പനിയുടെ സുരക്ഷയും നാം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
2015ലും 2018ലും ഖത്തര്‍ പെട്രോളിയം തൊഴിലാളികളെയും ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.
കോവിഡ് പ്രതിസന്ധിയുടെ പ്രത്യേക സാഹചര്യത്തില്‍ ഒരു കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായാല്‍ അവക്ക് ജീവനക്കാരെ പിരിച്ചുവിടാനുള്ള അനുമതി തൊഴില്‍ മന്ത്രാലയം നേരത്തേ നല്‍കിയിട്ടുണ്ട്. എന്നാല്‍ തൊഴില്‍ കരാര്‍ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നടപടികളും ഇതിനായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.