January 09, 2021
January 09, 2021
ദോഹ : ഖത്തറിൽ ഈയിടെ പ്രഖ്യാപിച്ച എൻ.ഓ.സി ഇല്ലാതെയുള്ള സ്‌പോൺസർഷിപ്പ് മാറ്റം ഇരു വിഭാഗത്തിന്റെയും അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് മാത്രമായിരിക്കും നടപ്പിലാക്കുകയെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രി യൂസുഫ് ബിന്‍ മുഹമ്മദ് ആല്‍ ഉഥ്മാന്‍ ഫഖ്റൂ വ്യക്തമാക്കി.ശൂറാ കൗണ്‍സിലില്‍ തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പോണ്‍സര്‍ഷിപ് മാറ്റത്തിന് അപേക്ഷ നല്‍കിയവരുടെ എണ്ണം കുറവാണെന്നും അവയില്‍ തന്നെ കുറച്ച് അപേക്ഷകള്‍ക്ക് മാത്രമാണ് അംഗീകാരം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാരനോ അല്ലെങ്കില്‍ തൊഴിലാളിക്കോ തൊഴിലുടമ മാറുന്നതിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം നിയമം നല്‍കുന്നുണ്ട്. എന്നാല്‍, പ്രസ്തുത അപേക്ഷക്ക് അംഗീകാരം നല്‍കുന്നത് ബന്ധപ്പെട്ട കക്ഷികളുമായി കൃത്യമായ ആശയവിനിമയം നടത്തിയതിന് ശേഷം മാത്രമായിരിക്കുമെന്നും തൊഴില്‍മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ ചേംബറുമായി ചേര്‍ന്ന് തൊഴിലാളിക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാക്കുന്നതിനുള്ള സംവിധാനം തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സൈദ് ആല്‍ മഹ്മൂദിെന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ് പീക്കറുടെ പ്രത്യേക ക്ഷണപ്രകാരമാണ് തൊഴില്‍ സാമൂഹികകാര്യ മന്ത്രി പങ്കെടുത്ത് സംസാരിച്ചത്. തൊഴിലുടമയുടെ മാറ്റം, തൊഴിലാളികളുടെ മുന്നറിയിപ്പില്ലാത്ത യാത്ര തുടങ്ങിയവ സംബന്ധിച്ച ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെ അപേക്ഷയിലാണ് തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച് മന്ത്രിയുടെ പ്രസ്താവന.
ഖത്തര്‍ ദേശീയ വിഷന്‍ 2030നോടനുബന്ധിച്ച് പുതിയ നിയമനിര്‍മാണത്തിനുള്ള നീക്കത്തിലാണ് മന്ത്രാലയമെന്നും തൊഴില്‍ വിപണിയെ കൂടുതല്‍ ഊര്‍ജസ്വലതയോടെയും ആധുനികമായും നിലനിര്‍ത്താന്‍ അതിനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക