December 16, 2019
December 16, 2019
ദോഹ : നിലവിലെ ഗൾഫ് പ്രതിസന്ധിയിൽ ആരും വിജയികളില്ലെന്നും എല്ലാവരെയും വിജയികളായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രശ്നപരിഹാരമാണ് ഉണ്ടാവേണ്ടതെന്നും ഖത്തർ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ പറഞ്ഞു. സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സൗദിയുമായി ആശയവിനിമയം സാധ്യമായതിനാൽ അനുരഞ്ജന ശ്രമത്തിൽ ചെറിയ പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നാൽ ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ ഉണ്ടാകാത്ത വിധം ഖത്തറിന്റെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുള്ള പരിഹാരമാണ് ആഗ്രഹിക്കുന്നത്. ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കിക്കൊണ്ട് ജിസിസിയെ സംരക്ഷിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് - അദ്ദേഹം പറഞ്ഞു. ഇതിനായി ഓരോ രാജ്യത്തിന്റെയും പരമാധികാരവും അന്തസ്സും മാനിച്ചുകൊണ്ട് ഏതുവിഷയത്തിലും ചർച്ച നടത്താൻ ഖത്തർ സന്നദ്ധമാണെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
ഖത്തറിനെതിരായ പരാതികളെ കുറിച്ച് പഠിക്കേണ്ടതുണ്ട്. ഇതുകൂടി വിലയിരുത്തിയ ശേഷം തികച്ചും സുരക്ഷിതമായി ജിസിസിയുടെ ഐക്യം ഉറപ്പുവരുത്തുന്ന പരിഹാരമാണ് വേണ്ടത്. മുസ്‌ലിം ബ്രദർഹുഡുമായി ബന്ധപ്പെട്ട ചോദ്യത്തിന് 'ഞങ്ങളുടെത് ഒരു രാജ്യമാണെന്നും രാഷ്ട്രീയ പാർട്ടിയല്ലെന്നു'മായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുസ്‌ലിം ബ്രദർഹുഡിനെ ഖത്തർ ഒരിക്കലും പിന്തുണച്ചിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ മുസ്‌ലിം ബ്രദർഹുഡുമായി ഖത്തറിന് നേരിട്ട് യാതൊരുതരത്തിലുള്ള ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിനിടെ,രണ്ടരവർഷമായി തുടരുന്ന ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഖത്തറും അയൽജ്യങ്ങളും തമ്മിൽ ശരിയായ വിശ്വാസം പുനഃസ്ഥാപിക്കപ്പെടണമെങ്കിൽ സമയമെടുക്കുമെന്ന് അൽജസീറാ ചാനലിന് നൽകിയ മറ്റൊരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.