July 28, 2020
July 28, 2020
ദോഹ: ഖത്തറിൽ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് രാജ്യത്തെ മൂന്നാമത്തെ കോവിഡ് ആശുപത്രിയും ചികിത്സകൾ അവസാനിപ്പിച്ചു. കോവിഡ് ചികില്‍സാ കേന്ദ്രമായിരുന്ന ലെബ്‌സയ്യര്‍ ഫീല്‍ഡ് ഹോസ്പിറ്റലാണ് പോസറ്റിവ് ആയി തുടരുന്നവർക്കുള്ള ഐസൊലേഷന്‍ കേന്ദ്രമാക്കി മാറ്റിയത്..
ആശുപത്രിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രാലയത്തിലെയും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെയും ജീവനക്കാർക്ക് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പ്രശംസാ പത്രങ്ങൾ സമ്മാനിച്ചു. ആരോഗ്യ മേഖലയ്ക്കു പ്രതിരോധ മന്ത്രാലയം നല്‍കിയ സഹകരണത്തിന് മന്ത്രി നന്ദി അറിയിച്ചു. ലോകത്തെ എല്ലാ രാജ്യങ്ങളെയും പോലെ രോഗത്തിന്റെ രണ്ടാം വരവിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ രാജ്യം നടത്തുമ്പോള്‍ പ്രതിരോധ വിഭാഗത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
അല്‍ ശഹാനിയക്ക് സമീപം ദുഖാന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ലെബ്‌സയ്യര്‍ ഫീല്‍ഡ് ഹോസ്പിറ്റലില്‍ 504 ബെഡ്ഡുകളാണുള്ളത്. ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച ഇവിടെ 170ഓളം നഴ്‌സമുമാരും 25 ഡോക്ടര്‍മാരുമാണ് സേവനമനുഷ്ടിച്ചത്. കോവിഡിന്റെ പാരമ്യത്തില്‍ ഇവിടെ 500ഓളം രോഗികളുണ്ടായിരുന്നു. കോവിഡ് ചികില്‍സാ കേന്ദ്രങ്ങളായിരുന്ന റാസ് ലഫാന്‍, മിസഈദ് ഹോസ്പിറ്റലുകള്‍ അടച്ചതിന് പിന്നാലെയാണ് ലെബ്‌സയ്യറും പൂട്ടിയത്.ഖത്തറിൽ കഴിഞ്ഞ ദിവസം 292 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.നിലവിൽ 3104 പേർ മാത്രമാണ് രാജ്യത്ത് കോവിഡ് പോസറ്റിവായി തുടരുന്നത്.ഇവരിൽ 502 പേർ മാത്രമാണ് ഗുരുതരമായ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ ഉള്ളത്.
ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക