April 30, 2020
April 30, 2020
ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടാൻ മന്ത്രിസഭായോഗത്തിൽ ധാരണയായി. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജോലി സ്ഥലങ്ങളിലും ആരോഗ്യ കേന്ദ്രങ്ങളിലും മറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കാരുടെ എണ്ണം കുറയ്ക്കുക, സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം കുറയ്ക്കുക, സ്വകാര്യ ആശുപത്രികളിലെ നോണ്‍ എമര്‍ജന്‍സി സേവനങ്ങള്‍ താൽക്കാലികമായി നിർത്തിവെക്കുക ഉള്‍പ്പെടെ മാര്‍ച്ച് 28ന് എടുത്ത തീരുമാനങ്ങള്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ തുടരാനാണ് തീരുമാനം.
സ്വകാര്യ ആശുപത്രികളില്‍ അവശ്യ വൈദ്യസേവനം ഒഴികെയുള്ളവ നിർത്തിവെക്കാനുള്ള തീരുമാനവും തുടരും. ഡെന്റല്‍ ക്ലിനിക്ക്, ഡെര്‍മറ്റോളജി, ലേസര്‍ ക്ലിനിക്ക്, പ്ലാസ്റ്റിക്ക് സര്‍ജറി തുടങ്ങിയവ തുടര്‍ന്നും പ്രവര്‍ത്തിക്കില്ല. ഡയറ്റ് ന്യൂട്രീഷ്യന്‍ സെന്ററുകള്‍, ഫിസിയോതെറാപ്പി ക്ലിനിക്കുകള്‍, കോംപ്ലിമെന്ററി മെഡിസിന്‍, ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ് തുടങ്ങിയവയും പ്രവര്‍ത്തിക്കില്ല. അതേസമയം,ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ ഇവയില്‍ ചില സര്‍വീസുകള്‍ സാധ്യമെങ്കില്‍ തുടരാവുന്നതാണ്. വീടുകളിൽ ചെന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള വിലക്കും തുടരും.
ബസ്സുകളില്‍ കൊണ്ടുപോകുന്ന തൊഴിലാളികളുടെ എണ്ണം പകുതിയാക്കി കുറച്ച നടപടിയും അതേപോലെ തുടരും.ഏപ്രില്‍ 30 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെയാണ് തീരുമാനം ബാധകമാവുകയെന്നും മന്ത്രിസഭ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.