December 03, 2019
December 03, 2019
ദോഹ : റിയാദിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചു കൊണ്ട് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് കത്തയച്ചു. ജിസിസി സുപ്രീം കൗൺസിൽ യോഗത്തിൽ കൂടി പങ്കെടുക്കാൻ ക്ഷണിച്ചു കൊണ്ടുള്ള സൗദി രാജാവിന്റെ കൈപ്പടയിലുള്ള ക്ഷണക്കത്ത് ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹിമാൻ അൽതാനി സ്വീകരിച്ചു.
ഈ മാസം 10 നാണ് റിയാദിൽ ജിസിസി ഉച്ചകോടി ചേരുന്നത്. ഉച്ചകോടിയിൽ ഖത്തർ അമീർ പങ്കെടുക്കുമോ എന്ന ആശങ്ക നിലനിൽക്കെയാണ് സൗദി ഭരണാധികാരിയുടെ ക്ഷണം ഖത്തർ അമീറിനെ തേടിയെത്തിയത്. ഖത്തറിനു മേൽ സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാനുള്ള സുപ്രധാന തീരുമാനം ഉച്ചകോടിയിൽ ഉണ്ടാവുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാഹ് പറഞ്ഞതായി തുർക്കിയിലെ അനോദലു ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം മിഡിൽ ഈസ്റ്റ് മോണിറ്റർ റിപ്പോർട്ട് ചെയ്തിരുന്നു.
ഗൾഫ് നയതന്ത്ര പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഖത്തർ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹിമാൻ അൽതാനി കഴിഞ്ഞ മാസം സൗദിയിൽ അപ്രഖ്യാപിത സന്ദർശനം നടത്തിയതായി വാൾസ്ട്രീറ്റ് ജേർണൽ,റോയിട്ടേഴ്‌സ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ദോഹയിൽ നടക്കുന്ന അറബ് ഗൾഫ് കപ്പിൽ അവസാന നിമിഷം അയൽരാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത കാര്യം ചൂണ്ടിക്കാട്ടി കുവൈത്ത് ദേശീയ പാർലമെന്റ് സ്പീക്കറും ഉപരോധം ഉടൻ പിൻവലിക്കപ്പെടുമെന്ന സൂചന നൽകിയിരുന്നു.