February 05, 2021
February 05, 2021
ദോഹ: ഖത്തരികളെയും വെള്ളക്കാരല്ലാത്ത മറ്റ് വംശജരെയും കുറിച്ച് വംശീയ പരാമര്‍ങ്ങള്‍ നടത്തിയ അമേരിക്കന്‍ പ്രൊഫസര്‍ക്ക് ഖത്തര്‍ നാഷണല്‍ റിസര്‍ച്ച് ഫണ്ട് 7,00,000 ഡോളര്‍ ഗ്രാന്റ് അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഖത്തരികള്‍ക്കെതിരെ മുമ്പ് വംശീയ പരാമര്‍ശം നടത്തിയ പ്രൊഫസര്‍ ജോസ്‌ലിന്‍ മിച്ചലിന് ഗ്രാന്റ് അനുവദിച്ചതാണ് വിവാദമായത്. പ്രൊഫസര്‍ എസ്. വീനസ് ജിന്നിനൊപ്പമാണ് ജോസ്‌ലിനും റിസര്‍ച്ച് ഫണ്ട് ഗ്രാന്റ് അനുവദിച്ചത്.
ഖത്തറിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറാണ് ജോസ്‌ലിന്‍. ഇവര്‍ക്ക് ഗ്രാന്റ് അനുവദിച്ചതിനെ തുടര്‍ന്ന് സര്‍വ്വകലാശാലയ്ക്കും ഖത്തര്‍ നാഷണല്‍ റിസര്‍ച്ച് ഫണ്ടിനുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതിനൊപ്പം ഖത്തറിലെ വനിതാ ഗവേഷകരെ പരിഗണിക്കാതെ രാജ്യത്തിന് പുറത്തുള്ള സ്ത്രീകള്‍ക്ക് ഗ്രാന്റ് നല്‍കിയതും പ്രതിഷേധത്തിന് ആക്കം കൂട്ടി.
2008 ലാണ് ജോസ്‌ലിന്‍ ഖത്തരികള്‍ക്കെതിരായ വിവാദ വംശീയ പരാമര്‍ശം നടത്തിയത്. 'നിങ്ങള്‍ ഖത്തറിലാണെങ്കില്‍ നിങ്ങള്‍ക്കറിയാം' എന്ന തലക്കെട്ടില്‍ വളരെ മോശം പരാമര്‍ശങ്ങളാണ് അവര്‍ അന്ന് എഴുതിയത്.
ഖത്തറിലെ വൃത്തികെട്ട സ്ത്രീകളും അങ്ങനെയല്ലാത്ത സ്ത്രീകളും തമ്മിലുള്ള അനുപാതം 9:1 ആണ്, ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളി ഫിലിപ്പീനോ നിര്‍മ്മാണ തൊഴിലാളിയുടെ ഭാര്യയോടൊപ്പം അന്തിയുറങ്ങുമ്പോള്‍ മാത്രമാണ് ഖത്തറില്‍ കൊലപാതകം നടക്കുന്നത് തുടങ്ങിയ പരാമര്‍ശങ്ങളാണ് അവര്‍ എഴുതി ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചത്. അധികം വൈകാതെ ഇത് വിവാദമായതോടെ ഇന്റര്‍നെറ്റില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തിരുന്നു.
ജോസ്‌ലിന്‍ മിച്ചലിന്റെ വംശീയ
പരാമർശങ്ങളുടെ സ്ക്രീൻഷോട്ട്
അപകീര്‍ത്തികരവും വംശീയവുമായ പരാമര്‍ശങ്ങള്‍ നടത്തിയ പ്രൊഫസര്‍ ജോസ്‌ലിന്‍ മിച്ചലിനെതിരെ നടപടിയെടുക്കണമെന്ന് യൂണിവേഴ്‌സിറ്റി അധികൃതരോട് ആവശ്യപ്പെട്ട് 2019 ല്‍ എന്‍.യു.ക്യുവിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ഗ്രാന്റ് കൂടി ലഭിച്ചതോടെ വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ കൂടുതല്‍ പ്രകോപിതരായിരിക്കുകയാണ്.
ഖത്തറിലെ നിരവധി പൗരന്മാരും താമസക്കാരും തങ്ങളുടെ രോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. 'ഖത്തറില്‍ ആറ് മാസം ജോലി ചെയ്ത ശേഷം നിങ്ങള്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുമെന്ന്' 2008 ല്‍ തന്റെ വംശീയ പോസ്റ്റില്‍ കുറിച്ച ജോസ്‌ലിന്‍ 13 വര്‍ഷത്തിലേറെയായി ഖത്തറിലാണ് താമസം എന്നതാണ് വിരോധാഭാസം. ഇക്കാര്യം ഖത്തറിലെ പല സോഷ്യല്‍ മീഡിയ ഉപഭോക്താക്കളും പരിഹാസത്തോടെ ചൂണ്ടിക്കാട്ടി.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.