August 27, 2021
August 27, 2021
തെൽഅവീവ് : ഇസ്രായേൽ ജയിലിൽ കഴിയുന്ന ഒൻപത് മാസം ഗർഭിണിയായ ഫലസ്തീൻ യുവതിയുടെ ദുരവസ്ഥ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാവുന്നു. അർഹിക്കുന്ന പരിഗണന ലഭ്യമാക്കാൻ ലോകരാഷ്ട്രങ്ങൾ ഇടപെടണമെന്നാണ് അൻഹർ അൽ ദീക്ക് എന്ന ഫലസ്തീനി യുവതിയുടെ അഭ്യർത്ഥന. ഇസ്രായേൽ സേനയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കുറ്റം ആരോപിക്കപ്പെട്ട് കഴിഞ്ഞ അഞ്ചുമാസങ്ങളായി ജയിലിൽ കഴിയുകയാണ് ഗർഭിണിയായ അൻഹർ. ഈ കാലയളവിൽ ഒരു തവണ മാത്രമാണ് അൻഹറിന്റെ ഭർത്താവിന് ഇസ്രായേൽ അധികൃതർ ജയിലിൽ സന്ദർശനം അനുവദിച്ചത്.
ഇക്കഴിഞ്ഞ മാർച്ചിലാണ് റാമല്ലയിലെ കഫർ നിഅമ ഗ്രാമത്തിൽ വെച്ച് അൻഹർ അൽ ദീക്കിനെ ഇസ്രായേൽ പോലീസ് അറസ്റ്റ് ചെയ്തത്.പതിനൊന്ന് ഗർഭിണികൾ ഉൾപ്പെടെ നാൽപതോളം വനിതാ തടവുകാർക്കൊപ്പം ദാമൻ ജയിലിലാണ് അവർ ഇപ്പോൾ അവർ തടവുകാരിയായി കഴിയുന്നത്.
കുറ്റം ആരോപിക്കുമ്പോഴും, അൻഹറിനെ വിചാരണ ചെയ്യാൻ ഇസ്രായേൽ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല. ഇരുപത്തഞ്ചുവയസുകാരിയായ യുവതി, തന്റെ കുടുംബത്തിന് അയച്ച കത്തിലൂടെ ആണ് സഹായം ആവശ്യപ്പെട്ടത്. ഒറ്റയ്ക്കൊരു ജയിലിൽ കഴിയുന്ന താൻ, സിസേറിയൻ ആവശ്യം വന്നാലെന്ത് ചെയ്യുമെന്ന് ചോദിക്കുന്നു. തന്റെ മകളുടെ ആരോഗ്യത്തിൽ അതീവ ആശങ്കയുണ്ടെന്ന് വ്യക്തമാക്കി അൻഹറിന്റെ മാതാവും രംഗത്തുവന്നു. കഴിയാവുന്നതൊക്കെ തങ്ങൾ ചെയ്യുന്നുണ്ടെന്നും മനുഷ്യാവകാശപ്രവർത്തകർ പ്രശ്നത്തിൽ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും മാതാവ് കൂട്ടിച്ചേർത്തു.