February 16, 2021
February 16, 2021
ദോഹ: ഖത്തറിലെ ജനങ്ങള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ തെരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. ഒരു വ്യക്തിക്ക് ഏത് വാക്‌സിന്‍ ലഭിക്കും എന്നത് ആ വ്യക്തി വാക്‌സിനേഷനായി തെരഞ്ഞെടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ഏത് വാക്‌സിനാണ് ലഭ്യമായത് എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ രോഗപ്രതിരോധ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത് പറഞ്ഞു. ഖത്തര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മ്മന്‍ കമ്പനിയായ ബയോണ്‍ടെകും സംയുക്തമായി വികസിപ്പിച്ച ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്‍, അമേരിക്കന്‍ കമ്പനിയായ മൊഡേണയുടെ വാക്‌സിന്‍ എന്നിവയ്ക്കാണ് നിലവില്‍ ഖത്തര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. രണ്ട് വാക്‌സിനുകള്‍ക്കും 95 ശതമാനത്തിലധികം ഫലപ്രാപ്തിയുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
അടിയന്തിര ഉപയോഗത്തിന് ഖത്തര്‍ ആദ്യം അനുമതി നല്‍കിയത് ഫൈസര്‍/ബയോണ്‍ടെക് വാക്‌സിനാണ്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തി ഫലപ്രാപ്തിയും സുരക്ഷയും തെളിയിച്ച ശേഷമാണ് മൊഡേണ വാക്‌സിന് ഖത്തര്‍ അംഗീകാരം നല്‍കിയത്.
രണ്ട് വാക്‌സിനുകളും ഒരേ നിലയിലുള്ളതാണ്. അവ തമ്മിലുള്ള വ്യത്യാസങ്ങള്‍ വളരെ ചെറുതാണ്. ഉദാഹരണത്തിന്, ഫൈസര്‍/മൊഡേണ വാക്‌സിനും മൊഡേണ വാക്‌സിനും രണ്ട് ഡോസുകളാണ് നല്‍കുക. ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം 21 ദിവസം കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. അതേസമയം മൊഡേണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം 28 ദിവസം കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്.
നിലവില്‍ 16 വയസിനു മുകളിലുള്ളവര്‍ക്കാണ് ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ മൊഡേണ വാക്‌സിന്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമേ സ്വീകരിക്കാന്‍ കഴിയൂവെന്നും ഡോ. സോഹ പറഞ്ഞു.
വാക്‌സിന്റെ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവര്‍ക്ക് കൊവിഡ്-19 ബാധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതിനുള്ള സാധ്യതയില്ല. രണ്ട് വാക്‌സിനുകള്‍ക്കും 95 ശതമാനമാണ് ഫലപ്രാപ്തി എന്നതിനാല്‍ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ വളരെ ചെറിയൊരു ശതമാനം പേര്‍ക്ക് അപകടസാധ്യത ഉണ്ടെന്നും ഡോ. സോഹ വ്യക്തമാക്കി.
വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിന് മുമ്പോ ശേഷമോ ഉള്ള ദിവസങ്ങളിലും രോഗം ബാധിക്കാന്‍ സാധ്യതയുണ്ട്. രോഗപ്രതിരോധശേഷി ആവശ്യമായ നിലയിലെത്താന്‍ രണ്ടാഴ്ച വരെ സമയമെടുക്കും എന്നതിനാലാണ് ഇത്.
ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഫലപ്രാപ്തി തെളിയിക്കപ്പെട്ട വാക്‌സിനുകള്‍ ഫലപ്രദമല്ല എന്നല്ല ഇതിനര്‍ത്ഥം. മറിച്ച് വാക്‌സിന്‍ സ്വീകരിച്ചവരും ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഡോ. സോഹ അല്‍ ബയാത് പറഞ്ഞു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.