January 10, 2021
January 10, 2021
ദോഹ: ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ ഉടന്‍ തന്നെ നിയുക്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ ലഭിക്കുന്നതിന് ഹെല്‍ത്ത് കാര്‍ഡ് ആവശ്യമായതിനാലാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി. ഖത്തറിലെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ നല്‍കുമെന്നും പൊതുജനാരോഗ്യമന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത് പറഞ്ഞു.
'നിങ്ങള്‍ക്ക് സ്വകാര്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ പോലും ഹെല്‍ത്ത് കാര്‍ഡ് ഇല്ലെങ്കില്‍ ഉടന്‍ നിയുക്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൊവിഡ്-വാക്‌സിന്‍ ലഭിക്കുന്നതിന് ഹെല്‍ത്ത് കാര്‍ഡ് ആവശ്യമാണ്. എല്ലാവര്‍ക്കും ഞങ്ങള്‍ വാക്‌സിന്‍ നല്‍കും.' -ഡോ. സോയ അല്‍ ബയാത് പൊതുജനാരോഗ്യ മന്ത്രാലയം ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ സെഷനില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ഹെല്‍ത്ത് കാര്‍ഡ് രജിസ്റ്റര്‍ ചെയ്തവരില്‍ വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ബന്ധപ്പെടും. കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ ഖത്തറില്‍ സൗജന്യമാണ്. അതേസമയം വാക്‌സിന്‍ എടുക്കുന്നത് നിര്‍ബന്ധമല്ല. എന്നാല്‍ കൊറോണ വൈറസില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായ് എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും ഡോ. സോയ അഭ്യര്‍ത്ഥിച്ചു.
ഖത്തര്‍ അമീര്‍ വാക്‌സിന്‍ സ്വീകരിക്കുന്നു
ഖത്തറില്‍ സര്‍ക്കാറിന്റെ ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ലഭിക്കാനായി നല്‍കുന്നതാണ് ഹെല്‍ത്ത് കാര്‍ഡ്. കാര്‍ഡ് ലഭിക്കാനായി ജനങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തെ സമീപിക്കാവുന്നതാണ്. അല്ലെങ്കില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ പുതിയ മൊബൈല്‍ ആപ്പായ നാര്‍'അകോം വഴി രേഖകള്‍ അപ്‌ലോഡ് ചെയ്ത് ഹെല്‍ത്ത് കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
അല്‍ വാജ്ബ ഹെല്‍ത്ത് സെന്റര്‍, ലീബെയ്ബ് ഹെല്‍ത്ത് സെന്റര്‍, അല്‍ റുവൈസ് ഹെല്‍ത്ത് സെന്റര്‍, ഉം സലാല്‍ ഹെല്‍ത്ത് സെന്റര്‍, റാവദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ തുമാമ ഹെല്‍ത്ത് സെന്റര്‍, മുയ്തര്‍ ഹെല്‍ത്ത് സെന്റര്‍, ഖത്തര്‍ യൂണിവേഴ്സിറ്റി ഹെല്‍ത്ത് സെന്റര്‍, അല്‍ വാബ് ഹെല്‍ത്ത് സെന്റര്‍, അല്‍ ഖോര്‍ ഹെല്‍ത്ത് സെന്റര്‍ എന്നീ പത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് നിലവില്‍ കൊവിഡ്-19 പ്രതിരോധ വാക്സിന്‍ നല്‍കുന്നത്. വൈകാതെ രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാക്കും.
65 വയസിന് മുകളില്‍ പ്രായമുള്ള വര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. നേരത്തേ 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരുന്നു വാക്‌സിന്‍ നല്‍കിയത്. കൂടാതെ മാറാരോഗങ്ങള്‍ ഉള്ളവര്‍ക്കും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഖത്തറില്‍ ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്.
നിലവില്‍ ഫൈസര്‍-ബയോണ്‍ടെക് വാക്‌സിനാണ് കൊവിഡ്-19 പ്രതിരോധത്തിനായി ഖത്തറില്‍ നല്‍കുന്നത്. അമേരിക്കന്‍ കമ്പനിയായ മൊഡേണയുടെ വാക്‌സിനും ഖത്തറില്‍ ഉടന്‍ എത്തുമെന്ന് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഫൈസര്‍-ബയോണ്‍ടെക് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ആര്‍ക്കും ഇതുവരെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വാക്സിന്‍ സ്വീകരിച്ച ചിലര്‍ക്ക് ചെറിയ അലര്‍ജി റിപ്പോര്‍ട്ട് ചെയ്തു. ഇത് തികച്ചും സാധാരണമാണ്. കൂടാതെ കുത്തിവയ്പ്പെടുത്താല്‍ ഏതാനും മണിക്കൂറുകള്‍ മുതല്‍ 24 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന വേദനയും സാധാരണയാണ്. എന്നാല്‍ വാക്സിന്‍ സ്വീകരിച്ച് 24 മണിക്കൂറുകള്‍ക്കപ്പുറം ഇവയൊന്നും നീണ്ടിന്ല്‍ക്കില്ല. വാക്സിന്‍ സ്വീകരിച്ച ശേഷം അലര്‍ജി റിപ്പോര്‍ട്ട് ചെയ്തവര്‍ ഉടന്‍ ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ഉണ്ട്.
കൊവിഡ്-19 വാക്സിനേഷനെ കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയം നടത്തുന്ന പ്രഖ്യാപനങ്ങള്‍ കൃത്യമായി നിരീക്ഷിക്കണമെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.