December 28, 2020
December 28, 2020
ദോഹ: കൊവിഡ്-19 വാക്‌സിനുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വിവരങ്ങളാണ് പ്രചരിക്കുന്നത്. വാക്‌സിന്‍ സംബന്ധിച്ച് വിശ്വസിനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാന്‍ പാടുള്ളൂവെന്നാണ് വിദഗ്ധര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്.
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പിന്‍തുടരണമെന്ന് ഹമദ് ജനറല്‍ ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്‌ലമണി പറയുന്നു.
'വാക്‌സിനെ കുറിച്ച് ലഭിക്കുന്ന ഓരോ വിവരങ്ങളുടെയും സത്യാവസ്ഥ പരിശോധിക്കണം. ആരാണ് വാക്‌സിനെ കുറിച്ചുള്ള വിവരം നല്‍കുന്നത് എന്നത് പ്രധാനമാണ്. ആരോഗ്യമേഖലയിലെ വിദഗ്ധനോ ഉദ്യോഗസ്ഥനോ ആണ് വിവരം നല്‍കുന്നതെങ്കില്‍ അത് വിശ്വാസയോഗ്യമാണ്.' -കൊവിഡ് വാക്‌സിനേഷനു വേണ്ടി അവതരിപ്പിച്ച പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മൈക്രോസൈറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അവർ പറഞ്ഞു.
ഫൈസര്‍-ബയോണ്‍ടെകിന്റെ കൊവിഡ്-19 വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഖത്തര്‍ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പൊതുജനാരോഗ്യ മന്ത്രാലയം മൈക്രോസൈറ്റ് അവതരിപ്പിച്ചത്.
കൊവിഡ്-19 മഹാമാരിയെ തുടച്ചു നീക്കാനുള്ള ഏറ്റവും മികച്ച പ്രതീക്ഷ വാക്‌സിനാണെന്ന് ഡോ. യൂസഫ് മസ്‌ലമണി പറയുന്നു.
ഖത്തര്‍ സര്‍ക്കാര്‍ സ്വീകരിച്ച സമഗ്രമായ നടപടികളിലൂടെ കൊവിഡ്-19 രാജ്യത്ത് നിയന്ത്രിക്കപ്പെട്ടു. എങ്കിലും കൊവിഡ് നിരവധി ജീവിതങ്ങളെ ബാധിച്ചു. പ്രായമായവരുടെ സമൂഹം കൂടുതല്‍ ഒറ്റപ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചു. പൊതു പ്രവര്‍ത്തനങ്ങളെല്ലാം മാറ്റിവയ്ക്കപ്പെട്ടു. രാജ്യത്തെ പ്രവാസി സമൂഹത്തിന് അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും കാണാന്‍ കഴിഞ്ഞില്ല. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകല്‍, മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍ തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിച്ചെങ്കിലും വൈറസ് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നുംമസ്‌ലമണി പറഞ്ഞു.
'ഇപ്പോള്‍ നമുക്ക് അംഗീകാരം ലഭിച്ചതും സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ ഉണ്ട്. ഇത് ഈ മഹാമാരിയെ അവസാനിപ്പിച്ച് ജീവിതം സാധാരണ നിലയിലാക്കാമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.' -ഡോ. യൂസഫ് അല്‍ മസ്‌ലമണി പറയുന്നു.
ഡിസംബര്‍ 23 മുതലാണ് ഖത്തറില്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്. ജനുവരി 31 വരെയാണ് രാജ്യത്തെ ആദ്യഘട്ട വാക്‌സിനേഷന്‍. ആദ്യഘട്ടത്തില്‍ 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍, മാറാവ്യാധിയുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. നിലവില്‍ 16 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല. രാജ്യത്തെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ നല്‍കുന്നത്.
കൊവിഡിനെതിരായ ഖത്തറിന്റെ പോരാട്ടത്തിലെ പുതിയ അധ്യായമാണ് വാക്‌സിനേഷനെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സാമ്യ അഹമ്മദ് അല്‍ അബ്ദുള്ള പറഞ്ഞു. ജീവന്‍ രക്ഷിക്കുന്നതിലും സമൂഹത്തെ സംരക്ഷിക്കുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കും. ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുകയാണ് വാക്‌സിനേഷന്റെ ഉദ്ദേശമെന്നും ഡോ. സാമ്യ പറഞ്ഞു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.