July 03, 2021
July 03, 2021
റാമല്ല: ഇസ്രാഈലി സൈന്യത്തിന്റെ മാധ്യമ വേട്ടക്ക് സമാനമായി ഫലസ്തീന്‍ അതോറിറ്റി പൊലിസും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നു. ഫലസ്തീനിലെ വനിതാ മാധ്യപ്രവര്‍ത്തക നാജില സൈത്തൂനിനു നേരെ നടന്ന ശാരീരിക ആക്രമണങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഫലസ്തീനിയന്‍ ആക്റ്റിവിസ്റ്റായിരുന്ന നിസാര്‍ ബനാത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നവരുടെ വാര്‍ത്ത ശേഖരിക്കുന്നതിനിടെയാണ് 35കാരിയായ മാധ്യപ്രവര്‍ത്തകയ്ക്കു നേരെ ആക്രമണമുണ്ടായത്. സിവിലിയന്‍ വേഷത്തിലെത്തിയ ഫലസ്തീന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സൈത്തൂനിനെ അടിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. തന്റെ ഫോണ്‍ പിടിച്ചു വാങ്ങുകയും പിന്നാലെ വന്ന് ആക്രമിക്കുകയും ചെയ്തതായി മിഡിലീസ്റ്റ് ഐക്കു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ജൂണ്‍ 26നാണ് സംഭവം ഉണ്ടായത്. ഇതിനു ശേഷം താന്‍ ഭീതിയോടെയാണ് ഇവിടെ താമസിക്കുന്നതെന്നും അവര്‍ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ മാധ്യമരംഗത്തു നിന്നും ഫലസ്തീന്‍ അതോറിറ്റിക്കെതിരേ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഉയരുന്നത്.
വനിതാ മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ച് ആക്രമിക്കുന്നത് നാണക്കേടാണെന്ന് പലരും സമൂഹാധ്യമങ്ങളില്‍ കുറിച്ചു. ഈ സംഭവത്തിനു ശേഷവും മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സജാ അല്‍ അലാമി എന്ന റിപ്പോര്‍ട്ടര്‍ക്ക് ജൂണ്‍ 24ന് ആക്രമണം എല്‍ക്കേണ്ടിവന്നിട്ടുണ്ട്. ശതാ ഹമ്മാദ് എന്ന മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടര്‍ക്കെതിരേയും ആക്രമണം നടന്നു. ഇവര്‍ക്ക് മുഖത്ത് മുറിവേറ്റിരുന്നു. ഫൈഹ ഖന്‍ഫാര്‍ എന്ന മാധ്യമപ്രവര്‍ത്തകയും ആക്രമിക്കപ്പെട്ടവരില്‍ പെടും.
ഫലസ്തീനിലെ പ്രമുഖ പ്രതിപക്ഷ ആക്റ്റീവിസ്റ്റ് നിസാര്‍ ബനാത്ത്ഫലസ്തീന്‍ അതോറിറ്റിയുടെ കസ്റ്റഡിയിലാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തില്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസിനും അദ്ദേഹത്തിന്റെ ഫലസ്തീന്‍ അതോറിറ്റിക്കുമാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് ഹമാസ് ആരോപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഫ്രീഡം ആന്റ് ഡിഗ്‌നിറ്റി ലിസ്റ്റിന്റെ ഉപമേധാവിയായിരുന്നു നിസാര്‍ ബനാത്ത്.