November 06, 2021
November 06, 2021
ഫലസ്തീൻ ഗ്രാമമായ ദെയ്ർ അൽ ഹതാബിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ ഫലസ്തീൻ ബാലൻ കൊല്ലപ്പെട്ടു. പതിമൂന്ന് വയസുകാരനായ മുഹമ്മദ് ദാദസ് ആണ് വയറിൽ വെടിയേറ്റുണ്ടായ പരിക്കിനാൽ മരണപ്പെട്ടത്. വെടിയേറ്റ നിലയിൽ ആശുപത്രിയിലെത്തിയ ബാലന്റെ ജീവൻ രക്ഷിക്കാൻ ഏറെ പരിശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നാബ്ലസിലെ അസ്കാർ അഭയാർത്ഥി ക്യാമ്പിലെ അന്തേവാസിയാണ് ദാദസ്. വെള്ളിയാഴ്ച ദിവസത്തെ ജുമുഅ നമസ്കാരത്തിന് ശേഷമാണ് വെടിവെപ്പ് ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് മുൻപും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച ഉണ്ടായ മറ്റ് രണ്ട് ആക്രമണങ്ങളിലായി 11 ഫലസ്തീൻ പൗരന്മാർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബെയ്ത് ദാജനിൽ ഇസ്രായേൽ സൈന്യത്തിന്റെ കണ്ണീർവാതകപ്രയോഗത്തിൽ ആറുപേർക്ക് പരിക്കേറ്റപ്പോൾ, ബെയ്റ്റ ഗ്രാമത്തിൽ റബ്ബർ ബുള്ളറ്റിന്റെ വെടിയേറ്റാണ് അഞ്ചുപേർക്ക് പരിക്ക് പറ്റിയത്.