February 22, 2021
February 22, 2021
ദോഹ: കൊവിഡ്-19 പ്രതിരോധത്തിനായുള്ള മൊഡേണ വാക്‌സിന്‍ ഖത്തറിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പി.എച്ച്.സി.സി). അല്‍ വജ്ബ, ലെബെയ്ബ്, തുമാമ എന്നീ ആരോഗ്യ കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച മുതല്‍ ജനങ്ങള്‍ക്ക് മൊഡേണ വാക്‌സിന്‍ നല്‍കിത്തുടങ്ങും.
മൊഡേണ വാക്‌സിന്റെ ആദ്യ ലോഡ് കഴിഞ്ഞ ആഴ്ചയാണ് ഖത്തറില്‍ എത്തിയത്. ഇതിനെ തുടര്‍ന്നാണ് മൊഡേണ വാക്‌സിന്‍ മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് നല്‍കാന്‍ തീരുമാനിച്ചത്.
അന്തര്‍ദേശീയതലത്തിലും ഖത്തറിലും അംഗീകാരം ലഭിച്ച മൊഡേണ വാക്‌സിന്‍ ഫൈസര്‍/ബയോണ്‍ടെക് വാക്‌സിനൊപ്പം ഖത്തറിലെ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പെയിനില്‍ ഉള്‍പ്പെടുത്തുന്നത് ആത്മവിശ്വാസം പകരുന്നുവെന്ന് കൊവിഡ്-19 നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
'മൊഡേണ വാക്‌സിന്‍ ഫൈസര്‍/ബയോണ്‍ടെക് വാക്‌സിനുമായി ഏറെ സാമ്യമുള്ളതാണ്. അതിനാല്‍ ഏത് വാക്‌സിനാണ് തങ്ങള്‍ക്ക് ലഭിക്കുകയെന്നതിനെ സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്ക വേണ്ടതില്ല. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് രണ്ട് ഡോസുകളും സ്വീകരിച്ചു കഴിഞ്ഞാല്‍ ഫൈസര്‍/ബയോണ്‍ടെക് വാക്‌സിന്റെ കാര്യത്തിലെന്ന പോലെ മൊഡേണ വാക്‌സിനും കൊവിഡ്-19 രോഗത്തിനെതിരെ 95 ശതമാനം ഫലപ്രദമാണെന്നാണ്. മൊഡേണ വാക്‌സിന്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സുരക്ഷിതമാണെന്ന് വിപുലമായി നടത്തിയ പഠനത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.' -ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന വാക്‌സിനാണ് മൊഡേണയുടെത്. അമേരിക്കയിലെ എഫ്.ഡി.എ, യൂറോപ്യന്‍ യൂണിയന്‍, യു.കെ, ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍ട്രോള്‍ വകുപ്പ് എന്നിവര്‍ മൊഡേണ വാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
അല്‍ വജ്ബ, ലെബെയ്ബ്, തുമാമ എന്നീ ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിനേഷനായി ബുക്ക് ചെയ്തവരെ ഏത് വാക്‌സിനാണ് അവര്‍ക്ക് ലഭിക്കുക എന്ന് അറിയിക്കുമെന്ന് പി.എച്ച്.സി.സി മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍മാലിക് പറഞ്ഞു. വാക്‌സിന്‍ ലഭിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ മുന്‍നിശ്ചയിച്ചതു പോലെ തന്നെയാകും തുടരുക. കൂടുതല്‍ ഡോസ് മൊഡേണ വാക്‌സിന്‍ മാര്‍ച്ചില്‍ ലഭ്യമാവുമ്പോള്‍ രണ്ട് വാക്‌സിനും ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.