November 27, 2021
November 27, 2021
കോവിഡിൽ നിന്നും ലോകം പയ്യെ കരകയറിത്തുടങ്ങവെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇത്തിരിക്കുഞ്ഞന്റെ പുതിയൊരു വകഭേദത്തെ കണ്ടെത്തിയത്. ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ ആള് ഭീകരനാണെന്ന് വ്യക്തമായി കഴിഞ്ഞതോടെ അതിർത്തികൾ അടച്ചുറപ്പുള്ളതാക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങൾ. അറബ് മേഖലയിലെ പല രാജ്യങ്ങളും ദക്ഷിണാഫ്രിക്ക അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളെ യാത്രാവിലക്കിന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി കഴിഞ്ഞു. ഒമിക്രോൺ എന്ന് നാമകരണം ചെയ്തിരിക്കുന്ന പുതിയ വൈറസ് വകഭേദത്തെ കുറിച്ച് കൂടുതലറിയാം.
ദക്ഷിണാഫ്രിക്കയിൽ നിന്നും നവംബർ 9 ന് ശേഖരിച്ച ഒരു സാമ്പിളിലാണ് ജനിതകമാറ്റം ആദ്യമായി കണ്ടെത്തിയത്. പിന്നാലെ ഇതിന് B.1.1.529 എന്ന് പേരിട്ടു. നവംബർ 24 ന് ഇതേകുറിച്ച് ലോകാരോഗ്യസംഘടന പ്രസ്താവന ഇറക്കി. ഏറെ തവണ ജനിതകമാറ്റം സംഭവിച്ച വൈറസാണിതെന്നും, ഏറെ വേഗത്തിൽ പടർന്ന് പിടിക്കാൻ ഇതിന് ശേഷിയുണ്ടെന്നും വിദഗ്ദർ കണ്ടെത്തി. പിന്നാലെയാണ് ഒമിക്രോൺ എന്നിതിന് പേരിട്ടത്. ആഫ്രിക്കയിൽ കേവലം 25% മാത്രം ജനങ്ങളെ വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ളൂ എന്നതിനാൽ, വ്യാപനത്തിന്റെ തോത് ഭീകരമാവുമെന്ന ആധിയിലാണ് ലോകരാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നൂറോളം പേരിൽ കണ്ടെത്തിയ ഒമിക്രോൺ, ബെൽജിയം, ഹോങ്കോങ്, ഇസ്രായേൽ ബോട്ട്സ്വാന എന്നീ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ട് കഴിഞ്ഞു. വരുംദിവസങ്ങളിൽ വൈറസിനെ കുറിച്ച് കൂടുതൽ പഠിക്കുമെന്നും, ഒമിക്രോണിനെതിരെ വാക്സിനേഷൻ എത്രത്തോളം ഫലപ്രദമാണെന്നത് വൈകാതെ അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ട്. ഓസ്ട്രിയ, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങൾ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടി വന്ന വിധത്തിൽ രൂക്ഷമാണ് യൂറോപ്പിലെ കോവിഡ് വ്യാപനം. ഒമിക്രോണിന്റെ രംഗപ്രവേശനം സ്ഥിതിഗതികളെ കൂടുതൽ താറുമാറാക്കുമോ എന്ന ഭയത്തിലാണ് ലോകമിപ്പോൾ.