January 19, 2021
January 19, 2021
ദോഹ: ഖത്തറില്‍ നല്‍കുന്ന കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവര്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്. ചില ഭക്ഷണങ്ങളും പാനീയങ്ങളും കഴിച്ചാല്‍ കൊവിഡ്-19 പ്രതിരോധ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും അവര്‍ ഖത്തര്‍ ടി.വിയോട് പറഞ്ഞു.
'വാക്‌സിന്‍ സ്വീകരിച്ചവരില്‍ നിന്നുള്ള മിക്ക പരാതികളും കുത്തിവെപ്പ് എടുത്ത സ്ഥലത്തെ വേദന, ശരീര വേദന, ഉയര്‍ന്ന താപനില എന്നിവയാണ്. ഈ ലക്ഷണങ്ങള്‍ മരുന്നുകള്‍ ഇല്ലാതെ തന്നെ ഭേദമാകും.' -ഡോ. സോഹ വിശദീകരിച്ചു.
ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ രണ്ടാം ഡോസ് സ്വീകരിക്കാനും വലിയ പ്രതിബദ്ധതയാണ് കാണിക്കുന്നത്. വളരെ കുറച്ച് പേര്‍ മാത്രമാണ് രണ്ടാം ഡോസ് സ്വീകരിക്കാനായി എത്താതിരുന്നത്. അവരില്‍ തന്നെ പലരും യഥാര്‍ത്ഥ അപ്പോയിന്റ്‌മെന്റ് സമയത്തിനു ശേഷം വൈകി എത്തി രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നുമുണ്ട്. ചില ആളുകള്‍ക്ക് ഉയര്‍ന്ന ശരീരതാപനിലയോ വേദനയോ ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നല്‍കുന്നത് നീട്ടി വയ്ക്കുന്നുവെന്നും ഡോ. സോഹ പറഞ്ഞു.
വാസ്‌കിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഇംഗ്ലീഷിലും അറബിയിലുമായി എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മൈഹെല്‍ത്ത് പേഷ്യന്റ് പോര്‍ട്ടലിലും സര്‍ട്ടിഫിക്കറ്റ് ലഭ്യമാണ്.
'നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വാക്‌സിന്‍ മുഖേനെ ലഭിക്കുന്ന പ്രതിരോധശേഷി നിലനില്‍ക്കുന്നിടത്തോളം കാലം സര്‍ട്ടിഫിക്കറ്റ് സാധുവായിരിക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ ക്ലിനിക്കല്‍ പഠനങ്ങള്‍ നടത്തും.' -അവര്‍ കൂട്ടിച്ചേര്‍ത്തു.
വാക്‌സിന്റെ കൂടുതല്‍ ബാച്ച് ഖത്തറിന് ലഭിക്കും. അതിനാല്‍ ആവശ്യമായ പ്രതിരോധ ശേഷി ലഭിക്കുന്നത് വരെ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ മുന്നോട്ട് പോകും. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷവും കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കുന്നത് ജനങ്ങള്‍ തുടരണം. ആകെ ജനസംഖ്യയുടെ 75 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നത് വരെ ഇത് തുടരണമെന്നും അവര്‍ പറഞ്ഞു.
ഖത്തറിലെ എല്ലാവര്‍ക്കും 2021 ൽ തന്നെ വാക്‌സിന്‍ ലഭിക്കുമെന്ന് ഹമദ് ജനറല്‍ ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്‌ലമനി ഖത്തര്‍ ടി.വിയോട് പറഞ്ഞു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.