April 14, 2020
April 14, 2020
ദോഹ : കോവിഡ് രോഗനിർണയവുമായി ബന്ധപ്പെട്ട് ഖത്തർ പുറത്തിറക്കിയ ഇഹ്തിറാസ് മൊബൈൽ ആപ് ജനങ്ങളുടെ സ്വകാര്യത ലംഘിക്കുന്നതാണെന്ന ആരോപണം ദേശീയ ദുരന്ത നിവാരണ സമിതി ഔദ്യോഗിക വക്താവ് ലുൽവാ അൽ ഖാത്തിർ നിഷേധിച്ചു. മൊബൈൽ ആപ്പ് വഴി ലഭിക്കുന്ന ആരോഗ്യമേഖലയിലെ ബന്ധപ്പെട്ടവർക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്നും വിവരങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുമെന്നും അൽ അറബിയ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
ബ്ലൂടൂത്ത്, ജിപിഎസ് മുതലായവ ഉപയോഗിച്ചാണ് ആപ്പ് വഴി വിവരങ്ങൾ ശേഖരിക്കുന്നത്. എന്നാൽ ആൻഡ്രോയിഡ് - ആപ്പിൾ ഫോണുകളിൽ ഇതുവരെ ആപ്പ് ലഭ്യമായി തുടങ്ങിയിട്ടില്ല. അധികം വൈകാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരാളിൽ രോഗസ്ഥിരീകരണം നടന്നാലുടൻ അയാൾ സഞ്ചരിച്ച വഴികളും സമ്പർക്ക പട്ടികയും മനസിലാക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷൻ രാജ്യത്തെ മുഴുവൻ ജനങ്ങളും ഡൗൺലോഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
വ്യാവസായ മേഖലയിലെ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് ഘട്ടം ഘട്ടമായി വ്യവസായ മേഖല തുറക്കുമെന്നും അവർ പറഞ്ഞു.. വ്യവസായ മേഖലയിൽ കോവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടർന്നാണ് ലോക്ക്ഡൗൺ വേണ്ടിവന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വ്യാവസായിക മേഖലയിൽ മൂന്ന് പുതിയ ഹെൽത്ത് ക്ലിനിക്കുകൾ തുറന്നതായും, മേഖലയിൽ മൂവായിരം ടെസ്റ്റുകൾ നടത്തിയതായും ലുൽവാ അൽ ഖാത്തിർ പറഞ്ഞു.. കാര്യങ്ങൾ എപ്പോൾ പൂർവസ്ഥിതിയിലേക്ക് മടങ്ങുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും എന്നാൽ എല്ലാം കാര്യങ്ങൾ ശുഭകരമാവുമെന്ന് തന്നെയാണ് തങ്ങളുടെ വിശ്വാസമെന്നും അവർ പറഞ്ഞു.ഖത്തറിൽ കഴിഞ്ഞ ദിവസം 252 പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ രോഗവിമുക്തി നേടുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നത് പ്രതീക്ഷ നൽകുന്നുണ്ട്. ഇതുവരെ രോഗവിമുക്തി നേടിയവരുടെ എണ്ണം 334 ആയി ഉയർന്നിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.