October 02, 2019
October 02, 2019
ദോഹ: ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന 400 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരത്തില്‍ ജേതാവിനു തൊട്ടു പിറകെ 15 സെക്കന്‍ഡുകള്‍ പിന്നിട്ട് ഖത്തര്‍ താരം മറിയം ഫരീദ് ഫിനിഷ്‌ലൈനോടടുക്കുമ്പോള്‍ കാണികള്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കുകയായിരുന്നു. ഒടുവില്‍ തന്റെ വ്യക്തിഗത റെക്കോര്‍ഡുമായി മറിയം ഫിനിഷ് ചെയ്യുമ്പോള്‍ അവര്‍ വെറും ഹര്‍ഡില്‍സ് കടമ്പകള്‍ മാത്രമായിരുന്നില്ല ചാടിക്കടന്നത്; സാമൂഹികമായ പലതരം കടമ്പകൾ കൂടിയായിരുന്നു.
ഈ 21കാരിയുടെ നേട്ടം ഇപ്പോള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതിനു പിന്നില്‍ പല ഘടകങ്ങളുണ്ട്. ഇത്തവണ ലോക അത്‌ലറ്റിക്‌സില്‍ പങ്കെടുക്കുന്ന ഖത്തര്‍ സംഘത്തില്‍ ആകെയുള്ള രണ്ടു വനിതാതാരങ്ങളില്‍ ഒരാളാണ് മറിയം ഫരീദ്. തല മുതല്‍ കാല്‍വരെ മറയുന്ന പ്രത്യേകതരം വസ്ത്രം ധരിച്ചാണ് മറിയം പോരാട്ടത്തിനിറങ്ങിയത്. പലതരം പ്രതിസന്ധികളെയും നോട്ടങ്ങളെയും നേരിട്ടാണ് അവര്‍ ഇപ്പോള്‍ ഈ 'വിജയത്തിന്റെ ഫിനിഷ്‌ലൈന്‍' ചാടിക്കടന്നിരിക്കുന്നത്.
പുതിയ തലമുറയെ പ്രചോദിപ്പിക്കുകയാണു തന്റെ ലക്ഷ്യമെന്ന് മറിയം പറയുന്നു.
'പൊതുബോധം രൂപപ്പെടുത്തിയ എല്ലാ ധാരണകളെയും മറികടന്ന്, പശ്ചിമേഷ്യയിലെ സ്ത്രീകള്‍ എങ്ങനെയാണെന്നതിനെ കുറിച്ച് ആളുകള്‍ക്കു ധാരണ പകരുകയാണു ലക്ഷ്യം. ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരല്ല. തല മറച്ചുതന്നെ എനിക്കു പോരാടാനാകും. എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതു ചെയ്തിരിക്കും..' - മത്സര ശേഷം മറിയം ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു.തന്റെ സ്വപ്നം ഇതിനേക്കാൾ വലുതാണെന്നും ഒരിക്കൽ മെഡൽ നേടുമെന്നും ഉറപ്പിച്ചു പറയുന്ന മറിയം ഫരീദിന്റെ മുഖത്ത് ആത്മവിശ്വാസം തുളുമ്പുന്ന പുഞ്ചിരി.
പതിനഞ്ചാം വയസിലാണു കായികരംഗത്തേക്ക് മറിയം കാലെടുത്തുവയ്ക്കുന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. നേട്ടങ്ങളിലേക്കു കുതിക്കുകയായിരുന്നു. നിലവില്‍ ദോഹയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയില്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയാണ്.