December 11, 2019
December 11, 2019
ദോഹ : ഇന്നലെ റിയാദിൽ ചേർന്ന ജിസിസി ഉച്ചകോടിയിൽ ഖത്തറിനെതിരായ ഉപരോധം ചർച്ച ചെയ്തില്ലെങ്കിലും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ സജീവമായി മുന്നോട്ടു പോകുന്നതായി സൂചന. ഉച്ചകോടിയിൽ ഒരു പ്രസ്താവനയിലൂടെ ഒറ്റയടിക്ക് പ്രശ്നം പരിഹരിക്കുന്നതിന് പകരം വലിയ കൊട്ടിഘോഷങ്ങളില്ലാതെ തർക്കങ്ങൾ മയത്തിൽ അവസാനിപ്പിക്കാനാണ് ജിസിസി ശ്രമിക്കുന്നതെന്നാണ് സൂചന. കുവൈത്തിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളെ ഉപരോധത്തിൽ ഏർപെട്ട നാല് അയൽരാജ്യങ്ങളും അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ വിഷയം മാധ്യമങ്ങളുടെ മുഖ്യശ്രദ്ധയിലേക്ക് വരാതിരിക്കുന്നതാണ് നല്ലതെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. അനുരഞ്ജന ശ്രമങ്ങൾ തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി. റിയാദ് ഉച്ചകോടിക്ക് ശേഷം ജിസിസി സെക്രട്ടറി ജനറൽ അബ്ദുൽ ലത്തീഫ് അൽ സയാനിക്കൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്തു.
ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഐക്യം പുനഃസ്ഥാപിക്കണമെന്ന് എല്ലാ ഗൾഫ് നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് അമീർ നടത്തുന്ന ആത്മാർത്ഥമായ ശ്രമങ്ങളെ എല്ലാ നേതാക്കളും പ്രശംസിച്ചതായും ജിസിസി സെക്രട്ടറി ജനറൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.അതേസമയം,ഭൂതകാലത്തെ വിസ്മരിക്കാനുള്ള ക്രിയാത്മകമായ ചുവടുവെപ്പാണ് ഉച്ചകോടിയെന്നും ഭാവിയിലേക്കുള്ള പ്രവേശനകവാടമാണ് നാൽപതാമത് ഉച്ചകോടിയിലെ പ്രഖ്യാപനമെന്നും കുവൈത്ത് അമീർ ഷെയ്‌ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അഭിപ്രായപ്പെട്ടു. അടുത്തിടെ ഖത്തറിൽ നടന്ന കായിക മത്സരവും ഉച്ചകോടിയും ഗൾഫ് ഐക്യം നിലനിർത്താനുള്ള ദൃഢനിശ്ചയത്തിന്റെ വ്യക്തമായ സൂചനയാണെന്നും കുവൈത്ത് അമീർ പറഞ്ഞു. പ്രതിസന്ധി അവസാനിക്കുന്നതിന്റെ സൂചനകളോ പ്രഖ്യാപനങ്ങളോ കഴിഞ്ഞ ദിവസത്തെ ജിസിസി ഉച്ചകോടിയിൽ ഉണ്ടായില്ലെങ്കിലും പ്രതിസന്ധി അവസാനിക്കുന്നതിന്റെ സൂചനകൾ തന്നെയാണ് നേതാക്കൾ നൽകുന്നത്.
ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.