September 06, 2020
September 06, 2020
അൻവർ പാലേരി
ദോഹ : പ്രച്ഛന്ന വേഷത്തിലൂടെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ സുപരിചിതനായ കാസർകോട് ഉപ്പള സ്വദേശി മമ്മൂഞ്ഞി ദോഹയോട് വിടപറയുന്നു.നീണ്ട മുപ്പത് വർഷത്തോളം ഖത്തർ മിനിസ്ട്രി ഓഫ് ജസ്റ്റിസിൽ ലാന്റ് രജിസ്‌ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്ത ശേഷമാണ് നാട്ടിലേക്കുള്ള മടക്കം.ഖത്തറിലെ ഇന്ത്യൻ എംബസി,ഇന്ത്യൻ കൾച്ചറൽ സെന്റർ,കർണാടക സംഘം തുടങ്ങി വിവിധ ഇന്ത്യൻ സംഘടനകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ ദേശീയ നേതാക്കളുടെ പ്രച്ഛന്ന വേഷത്തിലെത്തിയാണ് ഖത്തറിലെ പ്രവാസി സമൂഹത്തിനിടയിൽ മമ്മൂഞ്ഞി ശ്രദ്ധ നേടിയത്. ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ മഹാത്മാ ഗാന്ധി,ജവഹർലാൽ നെഹ്‌റു,രവീന്ദ്രനാഥ ടാഗോർ,മുൻ രാഷ്‌ട്രപതി എ.പി.ജെ അബ്ദുൾകലാം,സുഭാഷ് ചന്ദ്രബോസ് തുടങ്ങി ഏതുവേഷത്തിലും രൂപം മാറിയെത്തിയിരുന്ന ഇദ്ദേഹം ഖത്തറിലെ മുൻ ഇന്ത്യൻ അംബാസിഡർമാർക്കും കമ്യുണിറ്റി നേതാക്കൾക്കും ഏറെ പ്രിയങ്കരനായിരുന്നു.
കാസര്‍കോഡ് ജില്ലയിലെ ഉപ്പളയ്ക്കടുത്ത് പച്ചമ്പലത്താണ് അറുപതുകാരനായ മുങ്ങിത്തടുക്ക അബ്ദുല്ല മമ്മൂഞ്ഞി എന്ന മമ്മുഞ്ഞിയുടെ സ്വദേശം.
രണ്ടാം ക്ലാസു മുതല്‍ നാടകത്തോടും പ്രച്ഛന്ന വേഷത്തോടും തുടങ്ങിയ ഭ്രമമാണ് കടൽ കടന്ന് ഖത്തറിലെത്തിയിട്ടും മമ്മൂഞ്ഞി വിടാതെ പിന്തുടർന്നത്. ഇന്ത്യന്‍ ദേശീയ നേതാക്കള്‍ക്കു പുറമെ മാവേലിയായും അറേബ്യന്‍ പാരമ്പര്യവേഷത്തിലുമെല്ലാം ഇദ്ദേഹം ഖത്തറിലെ ആള്‍ക്കൂട്ടത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്‌കൊണ്ട് തന്നെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇദ്ദേഹം ഒരു പോലെ പ്രിയങ്കരനാണ്.കഴിഞ്ഞ ദിവസം ഇന്ത്യൻ സമൂഹം നൽകിയ യാത്രയയപ്പിൽ ഐസിസി പ്രസിഡന്റ് മണികണ്ഠൻ,ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എൻ ബാബുരാജൻ ഉൾപെടെ വിവിധ കമ്യുണിറ്റി നേതാക്കൾ സംസാരിച്ചു.ഇൻകാസ് ഉൾപെടെ വിവിധ സംഘടനകളും മമ്മൂഞ്ഞിക്ക് യാത്രയയപ്പ് നൽകി.
ഖത്തറിലെ ഇന്ത്യൻ കമ്യുണിറ്റി മമ്മൂഞ്ഞിക്ക് യാത്രയയപ്പ് നൽകിയപ്പോൾ
സുലൈഖാബിയാണ് ഭാര്യ.രണ്ടു മക്കളുണ്ട്.ഞായറഴ്ച ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനിരുന്നതാണെങ്കിലും വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്ര വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.