December 29, 2020
December 29, 2020
ദോഹ: ഖത്തറില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശിക ചെറുകിട ഇടത്തരം സംരംഭങ്ങളുമായി (എസ്.എം.ഇ) ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൈകോര്‍ക്കുന്നു. 'മെയ്ഡ് ഇന്‍ ഖത്തര്‍' ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പുറമെ അടിയന്തിര സാഹചര്യങ്ങളോ തടസ്സങ്ങളോ ഉണ്ടായാല്‍ ചരക്ക് വിതരണം ഉറപ്പാക്കുക കൂടിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
രാജ്യത്തെ നാല്‍പ്പതോളം സ്ഥാപനങ്ങളുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പങ്കാളിയായതായി ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫ് പറഞ്ഞു.
'രാജ്യത്തുടനീളമുള്ള സ്റ്റോറുകളിലേക്കായി 'ലുലു ലേബല്‍' ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 40 ഓളം പ്രാദേശിക കമ്പനികളുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പങ്കാളിയായി. ഞങ്ങളുടെ സ്വകാര്യ ലേബല്‍ ഉല്‍പ്പാദനം പ്രാദേശികവല്‍ക്കരിക്കുന്നതിനാണ് ഞങ്ങള്‍ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. മുമ്പ് മറ്റ് രാജ്യങ്ങളില്‍ നിര്‍മ്മിച്ചിരുന്ന ലുലുവിന്റെ സ്വകാര്യ ലേബല്‍ ഉല്‍പ്പന്നങ്ങള്‍ ഇനി ഖത്തറിലെ 40 സ്ഥാപനങ്ങള്‍ നിര്‍മ്മിക്കും.' -ഡോ. മുഹമ്മദ് അല്‍താഫ് പറഞ്ഞു.
Also Read: സൗദിയിലെ പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയെ ജയിലില്‍ അടച്ചു; ആശങ്കാജനകമെന്ന് ഐക്യരാഷ്ട്രസഭ
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ഏതെങ്കിലും തരത്തിലുള്ള തടസ്സമുണ്ടായാലും വിതരണ ശൃംഖലയെ സജീവമായി നിലനിര്‍ത്താനും, വിപണിയില്‍ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ലോകം കൊവിഡ് മഹാമാരിയിലൂടെ കടന്ന് പോകുകയാണെങ്കിലും ആഗോളതലത്തില്‍ നിരവധി പേര്‍ക്ക് ഖത്തര്‍ ഒരു ബിസിനസ് ഹോട്ട്‌സ്‌പോട്ട് ആണ്. അതിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ ചുവടുവയ്പ്പുകള്‍ വ്യാപിപ്പിക്കുകയും ഖത്തറുമായുള്ള ബന്ധം കൂടുതല്‍ വിപുലീകരിക്കുകയും ചെയ്യുകയാണ്.' -മുഹമ്മദ് അല്‍താഫ് പറഞ്ഞു.
അടുത്ത വര്‍ഷത്തോടെ ഖത്തറില്‍ പുതുതായി നാല് സ്റ്റോറുകള്‍ കൂടി തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.