March 11, 2022
March 11, 2022
റിയാദ് : ജനവാസമുള്ള പ്രദേശത്തെ റോഡിലൂടെ അലഞ്ഞുനടന്ന സിംഹത്തിന് വാഹനമിടിച്ച് പരിക്കേറ്റു. റിയാദിനടുത്തുള്ള തുമാമ വിമാനത്താവള റോഡിലാണ് സംഭവം. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ദേശീയ വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥർ, പോലീസിന്റെയും മൃഗഡോക്ടർമാരുടെയും സഹായത്തോടെ സിംഹത്തെ, വന്യജീവി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
മയക്കാൻ അനസ്തേഷ്യ നൽകിയതിന് ശേഷമാണ് സിംഹത്തെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകൾ ഉള്ളതായി കണ്ടെത്തി. വന്യമൃഗങ്ങളെ സ്വന്തമാക്കി വളർത്തുന്നവർ അവയെ എത്രയും പെട്ടെന്ന് വന്യജീവി സംരക്ഷണ വിഭാഗത്തിന് കൈമാറണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇവയെ വില്പന നടത്തുന്നതും വളർത്തുന്നതും നിയമലംഘനവും, ഒപ്പം പാരിസ്ഥിക വെല്ലുവിളികൾ ഉയർത്തുന്നതുമാണ്. വന്യജീവി നിയമലംഘനങ്ങൾ നടത്തുന്നവർക്ക് 10 വർഷം വരെ തടവും, 30 ദശലക്ഷം റിയാൽ വരെ പിഴയുമാണ് സൗദി നിയമം നിഷ്കർഷിക്കുന്നത്.