November 16, 2021
November 16, 2021
മനാമ: രാജ്യത്ത് മരണപ്പെടുന്ന പ്രവാസി പൗരന്മാരുടെ സ്വത്തുക്കൾ വിട്ടുനൽകാൻ ഏറെ കടമ്പകൾ താണ്ടേണ്ട രാജ്യമാണ് ബഹ്‌റൈൻ. മരണപ്പെട്ട വ്യക്തിയുടെ സ്വത്തുവകകൾ കോടതി ഉത്തരവ് ലഭിക്കുന്നത് വരെ മരവിപ്പിക്കണമെന്ന നിയമം പ്രവാസികളെ വെട്ടിലാക്കുകയാണ്. നാട്ടിൽ നിന്നും ആവശ്യമായ രേഖകൾ ശെരിയാക്കി എടുക്കാൻ ഏറെ കാലതാമസം നേരിടേണ്ടിവരുന്നതിനാൽ ചെറിയ വരുമാനമുള്ള പ്രവാസി കുടുംബങ്ങൾ പ്രതിസന്ധിയിലാവുകയാണ്.
മരിച്ച വ്യക്തിയുടെ അനന്തരാവകാശികൾ നാട്ടിൽ നിന്ന് അനന്തരാവകാശ സർട്ടിഫിക്കറ്റും, ബഹ്‌റൈൻ പവർ ഓഫ് അറ്റോർണിയും ഹാജരാക്കിയാൽ കോടതി അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കും. ഇതിന് ശേഷം മാത്രമേ സ്വത്തുക്കൾ ബന്ധുക്കൾക്ക് വിട്ട് നൽകുകയുള്ളൂ. ജന്മനാട്ടിലെ വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചാണ് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടത്. അതിന് മുൻപ് മരണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുകയും വേണം. ഗസറ്റിൽ വാർത്ത കൊടുത്ത്, ആർക്കും എതിർപ്പുകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് തഹസിൽദാർ മുഖേന അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുക. ശേഷം, ഈ സർട്ടിഫിക്കറ്റ് ഡൽഹിയിലെ വിദേശകാര്യമന്ത്രാലയത്തിൽ എത്തിച്ച് സാക്ഷ്യപ്പെടുത്തണം. ചുരുങ്ങിയത് ആറ് മാസത്തോളം വേണ്ടി വരുന്ന പ്രക്രിയ ആണിത്. ബഹ്‌റൈനിലെ കോടതിയിൽ ഈ രേഖകൾ ഹാജരാക്കി, മാസങ്ങളോളം കാത്ത് നിന്നാൽ മാത്രമേ അനന്തരാവകാശിക്ക് സ്വത്തുക്കൾ വിട്ടുകിട്ടൂ. അമുസ്ലിം പ്രവാസികളുടെ സ്വത്തുവകകൾ സംബന്ധിച്ച് 1971ൽ പാസാക്കിയ നിയമം അനുസരിച്ചാണ് സ്വത്തുക്കൾ വിട്ടുകിട്ടുന്നത്. മുസ്‌ലിം പ്രവാസികളുടെ കാര്യത്തിൽ ശരീഅ നിയമം അനുസരിച്ചാണ് നടപടികളെങ്കിലും, ഇതേ കാര്യങ്ങൾ തന്നെയാണ് ആ നിയമത്തിലും നിഷ്കർഷിച്ചിരിക്കുന്നത്. ബഹ്റൈനിലേക്ക് എത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ ഏറെ വർദ്ധനവ് ഉണ്ടായെന്നും, അതിനാൽ തന്നെ കാലഹരണപ്പെട്ട ഈ നിയമം പരിഷ്കരിക്കണമെന്നുമാണ് പ്രവാസികളുടെ ആവശ്യം. അക്കൗണ്ടുകൾക്ക് നോമിനിയെ ഏർപ്പെടുത്താനുള്ള സൗകര്യം എങ്കിലും ചെയ്ത് തരണമെന്നാണ് ഇവർക്ക് അഭ്യർത്ഥിക്കാനുള്ളത്. സാമൂഹ്യപ്രവർത്തകർ മുൻകൈ എടുത്ത് ഇക്കാര്യം ബഹ്‌റൈൻ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തിയതിനാൽ അനുകൂലനടപടി ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബഹ്‌റൈനിലെ പ്രവാസികൾ.