March 09, 2021
March 09, 2021
ദോഹ: ഖത്തറിലേക്ക് വരുന്ന ഗാര്‍ഹിക തൊഴിലാളികളുടെ ജോലി എന്താണെന്നും ജോലിസമയം ഏതാണെന്നും വ്യക്തമായി തൊഴില്‍ കരാറില്‍ നിര്‍വ്വചിക്കണമെന്ന് ദോഹയിലെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ) പ്രൊജക്റ്റ് ഓഫീസിലെ ലേബര്‍ മൈഗ്രേഷന്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് ടെക്‌നിക്കല്‍ സ്‌പെഷ്യലിസ്റ്റ് അലിക്‌സ് നസ്രി. വീട്ടുജോലിക്കായി എത്തുന്ന തൊഴിലാളികള്‍ക്ക് 2017 ലെ 15-ാം നമ്പര്‍ നിയമപ്രകാരമുള്ള മാതൃകാ തൊഴില്‍ കരാറിന്റെ പുതിയ പതിപ്പ് അടുത്തിടെ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഖത്തര്‍ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികളുടെയും ഖത്തറിലെ വീട്ടുജോലിക്കാരുടെയും അവകാശങ്ങള്‍ തുല്യമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് യു.എസ്, കനേഡിയന്‍ എംബസികള്‍ തിങ്കളാഴ്ച സംഘടിപ്പിച്ച വെര്‍ച്വല്‍ പാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചുകൊണ്ട് അലിക്‌സ് നസ്രി പറഞ്ഞു.
തൊഴില്‍ കരാറിന്റെ പുതിയ പതിപ്പ് തൊഴില്‍ ബന്ധങ്ങളിലെ തെറ്റായ ആശയവിനിമയം കുറയ്ക്കും. കാരണം ഇത് തൊഴിലുടമകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും പൂര്‍ണ്ണമായ സുതാര്യത നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'പുതിയ കരാറിന്റെ തുടക്കത്തില്‍ തന്നെ ഗാര്‍ഹിക തൊഴിലാളികള്‍ ചെയ്യേണ്ട വിവിധ ജോലികള്‍ എന്താണെന്ന് വിശദീകരിക്കുന്ന വ്യവസ്ഥയുണ്ട്. അതിനാല്‍ തന്നെ ഇത് തൊഴില്‍ ബന്ധത്തിന്റെ ആരംഭം മുതല്‍ തന്നെ സുതാര്യത നല്‍കുന്ന വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഈ പുതിയ പതിപ്പ് ഗാര്‍ഹിക തൊഴിലാളികളും മറ്റ് മേഖലകളിലെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികളും തമ്മിലുള്ള തുല്യത കൊണ്ടുവരുന്നു. ഇതില്‍ ആദ്യത്തെ കാര്യം, പതിവ് പ്രവര്‍ത്തി സമയത്തിന് പുറമെ പരമാവധി രണ്ട് മണിക്കൂര്‍ മാത്രം അധികസമയമേ ഗാര്‍ഹിക തൊഴിലാളികള്‍ ജോലി ചെയ്യേണ്ടതുള്ളൂ എന്ന് കരാറില്‍ വ്യക്തമായി പറയുന്നു. കൂടാതെ ഈ അധികസമയത്തെ ജോലിക്കുള്ള വേതനം എങ്ങനെ നല്‍കണമെന്നും കരാര്‍ വ്യക്തമാക്കുന്നു. അസുഖം ബാധിച്ചാല്‍ ഖത്തറിലെ മറ്റേത് തൊഴിലാളിക്കും ലഭിക്കുന്ന അതേ പോലെയുള്ള അവധി ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കരാറില്‍ പറയുന്നു.' -നസ്രി പറഞ്ഞു.
ഉചിതമായ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും എപ്പോള്‍ വേണമെങ്കിലും കരാര്‍ അവസാനിപ്പിക്കാം എന്ന കാര്യത്തിലും പുതിയ പതിപ്പ് വ്യക്തത നല്‍കുന്നു. മിനിമം വേതനം ഉള്‍പ്പെടെ അടുത്തിടെ നടപ്പില്‍ വന്ന എല്ലാ തൊഴില്‍ പരിഷ്‌കാരങ്ങളും ഇതില്‍ പ്രതിഫലിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റിക്രൂട്ട്‌മെന്റിന് തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കാന്‍ പാടില്ല. ഇതിന്റെ ചെലവ് തൊഴിലുടമകള്‍ വഹിക്കണം. കരാറിന്റെ പുതിയ പതിപ്പ് ഇതിനം തന്നെ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കും ഖത്തര്‍ വിസ സെന്ററുകള്‍ക്കും നല്‍കിയെന്നാണ് മനസിലാക്കുന്നത്. മറ്റ് തൊഴിലാളികളുടെ കരാറുകള്‍ പോലെ ഗാര്‍ഹിക തൊഴിലാളികളുടെ കരാറിനും ഡിജിറ്റല്‍ ഓതന്റിക്കേഷന്‍ നടപ്പാക്കാന്‍ വരും മാസങ്ങളില്‍ സര്‍ക്കാരും എ.ഡി.എസ്.എല്‍.എയുമായും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അലിക്‌സ് നസ്രി പറഞ്ഞു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.