September 06, 2021
September 06, 2021
റിയാദ്: സൗദി അറേബ്യയില്‍ പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയത് ചോദ്യം ചെയ്തതിന് മലയാളി യുവാവിന് വെടിയേറ്റു. കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിനാണ് (27) വെടിയേറ്റത്. റിയാദ് പ്രവിശ്യയിലെ വാദി ദിവാസിറില്‍ പെട്രോള്‍ പമ്ബിലാണ് സംഭവം. പെട്രോള്‍ പമ്ബിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു മുഹമ്മദ്.
പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയത് ചോദ്യം ചെയ്തതിനാണ് സൗദി പൗരന്‍ വെടിവച്ചതെന്ന് യുവാവ് പറഞ്ഞു. പണം ചോദിച്ച് ചെന്നപ്പോള്‍ കാറുമായെത്തിയ സൗദി പൗരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടക്ക് വെടിയേറ്റ മുഹമ്മദ് മിലിറ്ററി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്.
ആഗസ്റ്റ് 12ന് പുലര്‍ച്ച ആയിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് യുവാവിന്റെ മൊഴി ഇങ്ങനെ; കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ മുങ്ങാനായിരുന്നു സ്വദേശിയുടെ ശ്രമം. അത് ചെറുക്കാനായി അടുത്തേക്ക് ചെന്ന മുഹമ്മദിനെ തള്ളി താഴെയിട്ടശേഷം കൈയിലുണ്ടായിരുന്ന പണം വാഹനയുടമ അപഹരിച്ചു. തുടര്‍ന്ന് കാര്‍ മുന്നോട്ടെടുത്ത് പോയ ശേഷം തിരിച്ചു വന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
വെടിയേറ്റ് കാല്‍ മണിക്കൂറിലധികം അവിടെ കിടന്ന ഇയാളെ കുളപ്പാടം സ്വദേശി സിറാജുദ്ദീന്‍ സഖാഫിയും സുഹൃത്തുക്കളും ചേര്‍ന്നാണ് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സമീപത്തെ ലോഡ്ജിലെ ജീവനക്കാരനായ മുഹമ്മദ് പമ്പിൽ താല്‍ക്കാലിക ജോലിക്ക് കയറിയതായിരുന്നു.