March 03, 2021
March 03, 2021
ദോഹ: ആധുനിക വാര്‍ത്താ വിനിമയ സാങ്കേതികവിദ്യയുടെ നെടുംതൂണാണ് ഇന്റര്‍നെറ്റ്. ബ്രോഡ്ബാന്റായും മൊബൈല്‍ ഫോണിലൂടെയുമെല്ലാം നമ്മള്‍ ഇന്റര്‍നെറ്റ് എല്ലാ ദിവസവും ഉപയോഗിക്കുന്നു. മഹാസമുദ്രങ്ങള്‍ക്കും അക്കരെയുള്ള നാടുകളില്‍ നിന്നും തിരിച്ചും നിമഷ നേരം കൊണ്ട് വിവരങ്ങള്‍ നമ്മുടെ വിരല്‍ത്തുമ്പില്‍ എത്തുന്നത് എങ്ങനെയെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിനുള്ള ഉത്തരമാണ് സമുദ്രാന്തര വാര്‍ത്താവിനിമയ കേബിളുകള്‍. അതെ, ലോകത്തെയാകെ ഒരു കുടക്കീഴിലാക്കിയ ഇന്റര്‍നെറ്റഅ എന്ന മഹാത്ഭുതത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന സമുദ്രാന്തര കേബിളുകളെ അടുത്തറിയാം. അതിനായി താഴെയുള്ള ഓരോ മാപ്പും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം അതിനു ചുവടെ നൽകിയ കുറിപ്പ് വായിക്കാം.
മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങള്‍ നൂറ്റാണ്ടുകളായി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങള്‍ക്കിടയിലെ വാണിജ്യ ഗതാഗതത്തിന്റെ കേന്ദ്രമാണ്. എന്നാല്‍ ഇപ്പോള്‍ ഈ മേഖലയിലെ സമുദ്രത്തിലൂടെ കേവലം ചരക്കുനീക്കം മാത്രമല്ല നടക്കുന്നത്. വന്‍തോതിലുള്ള ഡാറ്റാ പ്രവാഹവമാണ് ഇതുവഴി ഓരോ നിമിഷവും നടക്കുന്നത്. ഈ മാപ്പിലെ ഓരോ വരകളും വാണിജ്യ റൂട്ട് അല്ല, മറിച്ച് ഫൈബര്‍ ഒപ്റ്റിക് കേബിളാണ്. ഓരോ കുത്തുകളും തുറമുഖങ്ങളല്ല, കേബിളിന്റെ ലാന്റിങ് സൈറ്റുകളാണ്. ഈ സൈറ്റുകളില്‍ കേബിളുകള്‍ ഒരു രാജ്യവുമായി ബന്ധിപ്പിക്കുകയും അതുവഴി ജനങ്ങള്‍ക്ക് ആഗോള നെറ്റ്‌വര്‍ക്കുമായി കണക്റ്റ് ചെയ്യുകയും ചെയ്യാം.
39,000 കിലോമീറ്റര്‍ നീളമുള്ള ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കേബിളാണ് സിമീ വീ-3. വടക്കുപടിഞ്ഞാറന്‍ യൂറോപ്പിനെ മിഡില്‍ ഈസ്റ്റ്-ദക്ഷിണേഷ്യ വഴി ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നു. 1999 സെപ്റ്റംബറിലാണ് ഇത് പൂര്‍ണ്ണമായി പ്രവര്‍ത്തനം ആരംഭിച്ചത്. 50 ല്‍ അധികം ടെലകോം കമ്പനികളുടെ അന്താരാഷ്ട്ര സഖ്യമാണ് ഇതിന്റെ ഉടമസ്ഥര്‍.
ഫ്രാന്‍സിനെയും അള്‍ജീരിയയെയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നത് നിരവധി കേബിളുകളാണ്. 1300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെഡ് കേബിള്‍ നെറ്റ്‌വര്‍ക്കാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഒറാസ്‌കോം ടെലകോം ആണ് ഇത് നിയന്ത്രിക്കുന്നത്. 2005 ഒക്ടോബറിലാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. ഫ്രാന്‍സിലെ മാര്‍സേയ്, അള്‍ജീരിയയിലെ അല്‍ജിയേഴ്‌സ്, ഒറാന്‍, അന്നബ എന്നീ ലാന്റിങ് സൈറ്റുകളെയാണ് ഈ കേബിള്‍ ബന്ധിപ്പിച്ചിരിക്കുന്നത്.
ലിബിയയുടെ തീരത്ത് 14 ലാന്റിങ് പോയിന്റുകളാണ് ഉള്ളത്. പ്രധാന കേബിള്‍ നെറ്റ്‌വര്‍ക്കായ ലിബിയന്‍ ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് 1999 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. സുവാരയില്‍ നിന്ന് കിഴക്കോട്ട് 1640 കിലോമീറ്ററാണ് കേബിളിന്റെ ദൈര്‍ഘ്യം. വളരെ ഹ്രസ്വമായ ടോബ്രോക്ക്-ഇമാേഡ് കേബിള്‍ സിസ്റ്റം ഈജിപ്ഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള എല്‍ ക്വാവെഫിനെ മറ്റ് നെറ്റ്‌വര്‍ക്കുകളുമായി ബന്ധിപ്പിക്കുന്നു. 15000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യൂറോപ്പ്-ഇന്ത്യ ഗേറ്റ്‌വേ ശൃംഖലയുടെ ഭാഗമായ ട്രിപ്പോളി വഴിയാണ് ലിബിയ ആഗോള നെറ്റ്‌വര്‍ക്കുമായി കണക്റ്റ് ചെയ്യുന്നത്.
എല്ലാ കേബിള്‍ സിസ്റ്റങ്ങളും ഒരിടത്ത് തുടങ്ങി മറ്റൊരിടത്ത് അവസാനിക്കുന്ന തരത്തിലുള്ളതല്ല. ഇസ്രയേല്‍, ഇറ്റലി, സൈപ്രസ്, ഗ്രീസ്, തുര്‍ക്കി എന്നീ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മെഡ്‌നോട്ടിലസ് സബ്മറൈന്‍ സിസ്റ്റം 7000 കിലോമീറ്ററാണ് ഈ നെറ്റ്‌വര്‍ക്കിന്റെ ചുറ്റളവ്. 2001 ല്‍ ആരംഭിച്ച ഈ ശൃംഖല നിയന്ത്രിക്കുന്നത് ടെലകോം ഇറ്റാലിയ സ്പാര്‍ക്കിള്‍ എന്ന കമ്പനിയാണ്.
സിറിയന്‍ ടെലികമ്യൂണിക്കേഷന്‍സ് എസ്റ്റാബ്ലിഷ്‌മെന്റും ലെബനന്‍ ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയവും തമ്മില്‍ സഹകരിച്ച് നിര്‍മ്മിച്ചതാണ് 135 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള ബെറിറ്റാര്‍. 1997 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇത് സിറിയയുടെയും ലെബനന്റെയും തീരത്ത് വടക്ക് ടാര്‍ട്ടസ് മുതല്‍ തെക്ക് സൈഡ വരെ നീളുന്നു.
12000 കിലോമീറ്റര്‍ നീളമുള്ള ട്രാന്‍സ് കോണ്ടിനെന്റല്‍ ഐ.എം.ഇ.ഡബ്ല്യു.ഇ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാണ് ട്രിപ്പോളി. അതേസമയം ലോകത്തെ പ്രധാന കേബിള്‍ ഹബ്ബുകളിലൊന്നായ ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയുമായാണ് ടാര്‍ട്ടസ് കണക്റ്റ് ചെയ്തിരിക്കുന്നത്.
തുര്‍ക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോര്‍ത്തേണ്‍ സൈപ്രസും തുര്‍ക്കിയുമായി രണ്ട് കേബിളുകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. ഗിര്‍നെ, മെര്‍സില്‍ എന്നീ ലാന്റിങ് പോയിന്റുകളെ ബന്ധിപ്പിക്കുന്ന 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുര്‍സയോസ്-1, 215 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതും ഇസ്‌കേലിനെയും സമന്ദാഗിനെയും ബന്ധിപ്പിക്കുന്ന തുര്‍സയോസ്-2 എന്നിവയാണ് അവ.
യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യമായ റിപ്പബ്ലിക്ക് ഓഫ് സൈപ്രസിന് രണ്ട് ലാന്റിങ് പോയിന്റുകളാണ് ഉള്ളത്. 11 കേബിളുകളെയാണ് ഇവ നേരിട്ട് കണക്റ്റ് ചെയ്യുന്നത്. സൈപ്രസിന്റെ തെക്കന്‍ തീരത്ത് കൂടെ സഞ്ചരിക്കുന്ന പോസിഡോണ്‍ എന്ന 800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേബിള്‍ മുതല്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്ന് കിഴക്കന്‍ യൂറോപ്പിലേക്കും ഓസ്‌ട്രേലിയയിലേക്കും സഞ്ചരിക്കുന്ന 39000 കിലോമീറ്റര്‍ നീളമുള്ള സീമീ വീ-3 കേബിള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.
ആഗോള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ കേന്ദ്രമാണ് ഈജിപ്ത്. യൂറോപ്പിനെ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കയുടെ കിഴക്കന്‍ തീരം എന്നിവയുമായി ബന്ധിപ്പിക്കുന്ന നിരവധി കേബിളുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് ഈജിപ്ത് കടന്ന് തെക്ക് ചെങ്കടലിലേക്ക് നീളുന്നു. 10 തീരദേശ കേബിള്‍ ലാന്റിങ് സ്റ്റേഷനുകളാണ് ഈജിപ്തിലുള്ളത്. ഈ സ്റ്റേഷനുകളിലൂടെ 15 കേബിളുകളാണ് കടന്നുപോകുന്നത്.
ഈജിപ്തില്‍ നിന്നുള്ള കേബിളുകള്‍ പിന്നീട് ചെങ്കടലില്‍ നിന്ന് തെക്കോട്ട് പോകുന്നു. സുഡാന്‍, സൗദി അറേബ്യ, യെമന്‍ എന്നിവിടങ്ങളില്‍ ഈ കേബിളുകള്‍ക്ക് ലാന്റിങ് പോയിന്റുകള്‍ ഉണ്ട്. എറിത്രയില്‍ ലാന്റിങ് പോയിന്റുകള്‍ ഇല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. കിഴക്കന്‍ ഏഷ്യയിലേക്ക് പോകുന്നതിന് മുമ്പായി കേബിളുകള്‍ ജിബൂട്ടിയ്ക്കും യെമനും ഇടയിലൂടെ കടന്ന് പോകുന്നു. ഇരുരാജ്യങ്ങള്‍ക്കും ലാന്റിങ് പോയിന്റുകള്‍ ഉണ്ട്.
മിഡില്‍ ഈസ്റ്റിലെയും വടക്കന്‍ ആഫ്രിക്കയിലെയും എല്ലാ പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി ലാന്റിങ് പോയിന്റുകള്‍ ഇല്ല. പടിഞ്ഞാറന്‍ സഹാറയെ (ഇടത്) സ്പര്‍ശിക്കാതെ അര ഡസനോളം കേബിളുകള്‍ കടല്‍ത്തീരത്ത് കൂടെ കടന്ന് പോകുന്നുണ്ട്. അതേസമയം സ്‌പെയിനിന്റെ ഭാഗമായ കാനറി ദ്വീപുകള്‍ക്ക് 18 ലാന്റിങ് പോയിന്റുകള്‍ ഉണ്ട്.
ഗാസയിലും (വലത്) ലാന്റിങ് പോയിന്റുകള്‍ ഇല്ല. ഇസ്രയേല്‍ നഗരങ്ങളായ തെല്‍ അവീവ്, ഹൈഫ എന്നിവിടങ്ങളിലെ ലാന്റിങ് പോയിന്റുകളാണ് ഗാസയ്ക്ക് അടുത്തായി ഉള്ള ലാന്റിങ് പോയിന്റുകള്‍.
ജി.ബി.സി.എസ്, മെന എന്നീ രണ്ട് സിസ്റ്റങ്ങളുടെ ശൃംഖല പടിഞ്ഞാറ് കുവൈത്ത് സിറ്റിയില്‍ നിന്ന് ആരംഭിച്ച് കിഴക്ക് മുംബൈയിലേക്ക് പോകുന്നു. പ്രാദേശിക രാജ്യങ്ങളായ ഇറാന്‍, സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ എന്നിവ ഈ ശൃംഖലയുടെ ഭാഗമാണ്. 5270 കിലോമീറ്ററാണ് ഈ ശൃംഖലയുടെ ആകെ ദൈര്‍ഘ്യം. 380 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുവൈത്ത്-ഇറാന്‍ ശൃംഖലയ്ക്ക് ഇറാനിലെ ഓയില്‍ ടെര്‍മിനലുകളായ ഖാര്‍ക്ക് ദ്വീപിലും സോറൂറ് പ്ലാറ്റ്‌ഫോമിലും ലാന്റിങ് പോയിന്റുകള്‍ ഉണ്ട്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.