March 07, 2021
March 07, 2021
ദോഹ: അഫ്ഗാനിസ്ഥാനിലെ യുഎസ് പ്രത്യേക പ്രതിനിധി സല്‍മെ ഖലീല്‍സാദ് ദോഹയില്‍ വച്ച് താലിബാനുമായി കൂടിക്കാഴ്ച നടത്തി. സമാധാന ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് യു.എസ് പ്രതിനിധി താലിബാനുമായി കൂടിക്കാഴ്ച നടത്തിയത്.
നേരത്തേ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി സല്‍മെ ഖലീല്‍സാദ് ചര്‍ച്ച നടത്തിയിരുന്നു. താലിബാനുമായുള്ള ഖത്തറിലെ ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അഫ്ഗാന്‍ ഹൈ കൗണ്‍സില്‍ ഫോര്‍ നാഷണല്‍ റീകണ്‍സിലിയേഷന്‍ ചെയര്‍മാനായ അബ്ദുല്ല അബ്ദുല്ല, അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായാണ് അദ്ദേഹം കാബൂളില്‍ ചര്‍ച്ച നടത്തിയത് . ഈ ആഴ്ച ആദ്യമായിരുന്നു ചര്‍ച്ച.
സല്‍മെ ഖലീല്‍സാദും അഫ്ഗാനിലെ ഉന്നത യു.എസ് ജനറലുമായി ദോഹയില്‍ വച്ച് താലിബാന്‍ സംഘവുമായി ചര്‍ച്ച നടത്തിയെന്ന് താലിബാന്റെ വക്താവ് മുഹമ്മദ് നയീം ട്വീറ്റ് ചെയ്തു.
'ഇരുപക്ഷവും ദോഹ കരാറിനോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചു. അതിന്റെ പൂര്‍ണ്ണമായ നടപ്പാക്കലിനെ കുറിച്ച് ചര്‍ച്ച ചെയ്തു. അതുപോലെ അഫ്ഗാനിസ്ഥാന്റെ നിലവിലെ അവസ്ഥയും സമാധാന ചര്‍ച്ചയുടെ പുരോഗതിയും ഫലപ്രാപ്തിയും ചര്‍ച്ച ചെയ്തു.' -അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷമാണ് സല്‍മെ ഖലീല്‍സാദിന്റെ മധ്യസ്ഥതയില്‍ അമേരിക്കയും താലിബാനും തമ്മില്‍ അഫ്ഗാനില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള കരാര്‍ ഒപ്പു വച്ചത്. ട്രംപ് ഭരണകൂടം ഒപ്പു വച്ച കരാര്‍ നിലവിലെ ബെയ്ഡന്‍ ഭരണകൂടം അവലോകനം ചെയ്യുമെന്ന് വൈറ്റ്ഹൗസ് പ്രഖ്യാപിച്ചിരുന്നു.
കരാര്‍ പ്രകാരം യു.എസ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ അഫ്ഗാന്‍ സര്‍ക്കാറും താലിബാനുമായി സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പെട്ടെന്ന് യു.എസ് പിന്‍മാറുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് ഇടയാക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
കരാര്‍ പ്രകാരം അഫ്ഗാനിസ്ഥാനിലെ മുഴുവന്‍ സൈനികരെയും യു.എസ് പിന്‍വലിക്കും. പകരമായി അഫ്ഗാനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല എന്നാണ് താലിബാന്റെ ഉറപ്പ്. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തെ തുടര്‍ന്ന് നടന്ന യു.എസ് അധിനിവേശത്തിന്റെ ലക്ഷ്യവും ഇതായിരുന്നു.
2021 ജനുവരി 20 ന് അമേരിക്കന്‍ പ്രസിഡന്റായി ജോ ബെയ്ഡന്‍ ചുമതലയേറ്റ ശേഷം സല്‍മെ ഖലീല്‍സാദിനോട് പദവിയില്‍ തുരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഖത്തറില്‍ എത്തുന്നത്.
അതേസമയം താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി ആവര്‍ത്തിച്ചു. പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ തങ്ങളുടെ സര്‍ക്കാര്‍ തയ്യാറാണെന്നും ജനാധിപത്യ പ്രക്രിയയിലൂടെ പുതിയ സര്‍ക്കാര്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിലൂടെ അധികാരം കൈമാറുക എന്നത് തങ്ങള്‍ക്ക് മാറ്റാനാകാത്ത തത്വമാണെന്നും അദ്ദേഹം പാര്‍ലമെന്റ് സമ്മേളനത്തില്‍ പറഞ്ഞു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.