June 18, 2022
June 18, 2022
മനാമ : ലോക കേരള സഭ ബഹിഷ്‌ക്കരിച്ച യു ഡി എഫ് നടപടിയെ വിമർശിച്ച പ്രവാസി വ്യവസായി എം എ യൂസഫലിയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നു.സാധാരണക്കാരായ പ്രവാസികള്‍ക്ക് ലോകകേരള സഭ കൊണ്ട് എന്തു പ്രയോജനമെന്നും കഴിഞ്ഞ രണ്ട് ലോകകേരള സഭകളിലും ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ എന്ത് തീരുമാനമെടുത്തുവെന്നുമുള്ള ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുമ്പോഴാണ് ഇതുസംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നത്.
ലോകകേരള സഭ പാഴ്‌ചെലവാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമർശനത്തെ, പ്രവാസികൾ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ലോക കേരള സഭയിൽ പങ്കെടുക്കാൻ പോകുന്നുവെന്ന തരത്തിൽ വഴിതിരിച്ചുവിടാൻ ഭരണപക്ഷം ശ്രമിക്കുന്നതിനിടെയാണ് വാദങ്ങളും മറുവാദങ്ങളും കൊഴുക്കുന്നത്. ഇതിനിടെ,ബഹ്‌റൈനിൽ കെ.എം.സി.സി പരിപാടിയിൽ സംസാരിക്കുന്നതിനിടെ പാവങ്ങളെ കുടിയൊഴിപ്പിക്കുന്ന നാട്ടില്‍പ്പോയി മോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിക്കുന്ന മുതലാളി ലീഗിനെയും യു ഡി എഫിനെയും പഠിപ്പിക്കാന്‍ വരേണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി പറഞ്ഞു. പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ പേര് എടുത്ത് പറയാതെയായിരുന്നു ഷാജിയുടെ വിമര്‍ശം. ഏതൊക്കെ പരിപാടിയില്‍ പങ്കെടുക്കണം, പങ്കെടുക്കേണ്ട എന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് നയവും നിലപാടുമുണ്ട്. അത് ഏതെങ്കിലും മുതലാളിയുടെ വീട്ടില്‍പ്പോയി ചീട്ട് കീറിയിട്ടല്ല തീരുമാനിക്കുന്നതെന്നും ഷാജി പറഞ്ഞു.ലോകകേരളസഭയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശത്തെ യൂസഫ് അലി കുറ്റപ്പെടുത്തിയിരുന്നു.
യോഗിയെ നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തണം, കാരണം അവിടെ നിങ്ങള്‍ക്ക് ബിസിനസ് വേണം. മോദിയെ നിങ്ങള്‍ക്ക് തിരുമ്മിക്കൊടുക്കണം കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വളര്‍ത്തണം. തിരുമ്മിക്കോ ബിസിനസുകാര്‍ക്ക് പലതും വേണ്ടിവരും. പക്ഷെ ലീഗിനെ വിലക്ക് വാങ്ങാന്‍ വന്നാല്‍ വിവരമറിയും. ഏത് വലിയ സുല്‍ത്താനായാലും വിവരമറിയും.
ഇത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ്. പാവപ്പെട്ടവന്റെ കൈയിലെ നക്കാപ്പിച്ചയില്‍ നിന്ന് വളര്‍ത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ. അതിനപ്പുറത്തേക്ക് ഒരു മൊതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങള്‍ എന്ത് ചെയ്താലും പറയും. കാരണം നിങ്ങളുടെ ഒരു നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യുമെന്നും ഷാജി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക