May 13, 2022
May 13, 2022
ജറുസലേം : ബുധനാഴ്ച ഇസ്രായേൽ സൈനികർ കൊലപ്പെടുത്തിയ അൽ ജസീറയുടെ മുതിർന്ന റിപ്പോർട്ടർ ഷിറിൻ അബു അഖ്‌ലെയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്ക് നേരെയും ഇസ്രായേൽ സൈനികരുടെ ആക്രമണം.അധിനിവേശ കിഴക്കൻ ജറുസലേമിൽ ഫലസ്തീൻ പതാക ഉയർത്തിയതിന് രണ്ട് പേരെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
അധിനിവേശ കിഴക്കൻ ജറുസലേമിലെ പഴയ നഗരത്തിൽ ശവസംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി ഷിറിൻ അബു അഖ്‌ലെയുടെ മൃതദേഹം ചുമന്നുകൊണ്ടുള്ള വിലാപയാത്രയിൽ പങ്കെടുത്തവരെയാണ് സൈനികർ മർദിച്ചത്.
അഖ്‌ലെയെ കൊലപ്പെടുത്തിയ സൈന്യം സംസ്കാര ചടങ്ങുകൾക്കായി ഒത്തുകൂടിയവരെയും നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയാണെന്ന് അഖ്‌ലെയുടെ അനന്തരവൾ ലിന അബു അഖ്‌ലെ പറഞ്ഞു.
'പലസ്തീനിൽ സംസ്കാര ചടങ്ങുകൾ പോലും സമാധാനപരമായി നടത്താൻ അനുവദിക്കുന്നില്ല. ആശുപത്രിയിലേക്കുള്ള വഴിയിൽ ഒന്നിലധികം ഇസ്രായേലി ചെക്ക്പോസ്റ്റുകൾ ഉണ്ടായിരുന്നു,ഖേദകരമെന്നു പറയട്ടെ, ആശുപത്രിയിലേക്ക് വരുന്ന കാറുകൾ പോലും സൈന്യം തടയുകയാണ്.അഖ്‌ലെയെ കൊലപ്പെടുത്തി നിശ്ശബ്ദമാക്കിയെങ്കിലും,അവരുടെ പൈതൃകത്തെ ആദരിക്കാനും ഐക്യദാർഢ്യം പ്രകടിപ്പിക്കാനും എത്തുന്നവരെ കൂടി നിശബ്ദരാക്കാനും തടയാനുമാണ് സൈന്യം ശ്രമിക്കുന്നത് ..' ലിന അബു അഖ്‌ലെ അൽ ജസീറ ചാനലിനോട് പറഞ്ഞു.
ഷിറിൻ അഖ്‌ലെയുടെ മൃതദേഹവുമായി ആയിരക്കണക്കിന് ആളുകൾ വിലാപയാത്രയായി ഇപ്പോൾ മൗണ്ട് സിയോൺ പ്രൊട്ടസ്റ്റന്റ് സെമിത്തേരിയിലേക്ക് നീങ്ങുകയാണ്.സെമിത്തേരിയിൽ അവരുടെ മാതാപിതാക്കളുടെ കല്ലറയ്ക്ക് സമീപം അൽപ സമയത്തിനകം മൃതദേഹം സംസ്കരിക്കും.. ബുധനാഴ്ചയാണ് വെസ്റ്റ്ബാങ്കിലെ ജിനാൻ അഭയാർത്ഥി ക്യാംപിലെ റെയ്‌ഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെ അഖ്‌ലെയെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക