September 02, 2020
September 02, 2020
ഗസ : അറബ് രാജ്യങ്ങളുമായി കൈകോർക്കാൻ അമേരിക്കൻ മധ്യസ്ഥതയിലുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ ഇസ്രായേൽ സൈന്യം ഗസ മുനമ്പിലും അധിനിവിഷ്ട ഫലസ്തീനിലും അക്രമങ്ങൾ തുടരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിന് തെക്ക് രണ്ട് വീടുകളും രണ്ട് കാര്‍ഷിക സൗകര്യങ്ങളും ഇസ്രായേൽ തകര്‍ത്തു. ഹെബ്രോണ്‍ പ്രവിശ്യയിലെ അല്‍-ജനാബ് ഗ്രാമത്തില്‍ ഇസ്രായേല്‍ സൈനികര്‍ രണ്ട് വീടുകള്‍ തകര്‍ത്തതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അനഡോലു ന്യൂസ് ഏജന്‍സി റിപ്പോർട്ട് ചെയ്തു.കെട്ടിടാനുമതിയുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കെട്ടിടങ്ങൾ തകർത്തത്.
കാര്‍ഷിക ഉപകരണങ്ങള്‍ക്കും മൃഗസംരക്ഷണത്തിനുമായി ഉപയോഗിക്കുന്ന ഒരു മുറിയും തെക്കന്‍ ഹെബ്രോണിലെ വാദി അല്‍ അവാര്‍ പ്രദേശത്ത് മഴവെള്ളം ശേഖരിക്കുന്നതിനുള്ള ഒരു കുളവും ഇസ്രായേല്‍ സൈന്യം പൊളിച്ചു നീക്കി.
ഇതിനിടെ,അധിനിവേശ വെസ്റ്റ് ബാങ്കിൽ പ്രതിഷേധ പ്രകടനത്തിനിടെ ഒരു ഇസ്രായേൽ സൈനികൻ വൃദ്ധനായ ഫലസ്തീൻ പൗരന്റെ കഴുത്തിൽ മുട്ടുകുത്തി നിൽക്കുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്നലെ പുറത്തുവിട്ട വീഡിയോ ദൃശ്യത്തിൽ ഖൈരി ഹന്നൂൻ എന്ന 65 കാരനായ ഫലസ്തീൻ വയോധികനെ ഇസ്രായേൽ സൈനികൻ നിലത്തു വീഴ്ത്തി ശരീരത്തിൽ കയറിയിരുന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്.മറ്റ് സൈനികർ റൈഫിളുകൾ ഉയർത്തി ചുറ്റും കൂടിയ ന്യൂസ് ഫോട്ടോഗ്രാഫർമാരോട് പിന്മാറാൻ ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അധിനിവേശ വെസ്റ്റ് ബാങ്ക് പട്ടണമായ തുൾക്കറേമിന് സമീപമുള്ള ഷുഫ ഗ്രാമത്തിൽ 800,000 ചതുരശ്ര കിലോമീറ്റർ സ്ഥലം കണ്ടുകെട്ടാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സൈനികരുടെ ആക്രമണം.
ഇസ്രയേലും യു.എ.ഇയും തമ്മിൽ സമാധാന കരാർ ഉണ്ടാക്കിയ പശ്ചാത്തലത്തിൽ ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ ആക്രമണം തുടരുന്നത് വലിയ ആശങ്കയോടെയാണ് അറബ് ലോകത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അമേരിക്കയുടെ നേതൃത്വത്തിൽ യു.എ.ഇയുമായുണ്ടാക്കിയ സംയുക്ത കരാറിൽ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കുന്നത് ഇസ്രായേൽ നിര്‍ത്തിവെയ്ക്കുമെന്ന് വ്യവസ്ഥയുണ്ട്. അതേസമയം വെസ്റ്റ്ബാങ്ക് കുട്ടിച്ചേര്‍ക്കാനുള്ള പദ്ധതി ഇപ്പോഴും നിലവിലുണ്ടെന്നായിരുന്നു ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം.ഫലത്തിൽ ഇസ്രയേലും യു.എ.ഇ യും തമ്മിലുണ്ടാക്കിയ കരാർ ഫലസ്തീനെതിരെ ഇസ്രയേൽ നടത്തുന്ന നിരന്തര ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് യുഎഇയെ കൊണ്ടെത്തിക്കും.ഇറാനോടുളള എതിർപ്പ് കാരണം സൗദി അറേബ്യയും ഇസ്രയേലുമായി അടുക്കുകയാണ്.ഭാവിയിൽ കൂടുതൽ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി കരാർ ഉണ്ടാക്കുന്നതോടെ ഫലസ്തീൻ ജനതക്ക് നേരെ നടക്കുന്ന ഏതു തരം കയ്യേറ്റങ്ങളും കണ്ണടച്ച് അംഗീകരിക്കുന്ന നിലവിലെ അവസ്ഥ ഫലസ്തീനിൽ സംഘർഷം വർധിപ്പിക്കുകയും അറബ് ലോകത്തെ കൂടുതൽ അരക്ഷിതമാക്കുകയും ചെയ്യും.
യുഎഇ-ഇസ്രയേല്‍ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനം കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയിരുന്നു. സൗദി അറേബ്യയുടെ ആകാശപാതയിലൂടെയായിരുന്നു ഇസ്രായേല്‍ വിമാനത്തിന്റെ യാത്ര.ഇസ്രായേലിന്റെയും അമേരിക്കയുടെയും ഉന്നതതല പ്രതിനിധി സംഘവുമായാണ് വിമാനം തെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്നും അബുദാബി വിമാനത്താവളത്തിൽ എത്തിയത്.കോക്പിറ്റ് വിന്‍ഡോയ്ക്ക് മുകളില്‍ ‘സമാധാനം’ എന്ന് അറബിയിലും ഇംഗ്ലീഷിലും ഹീബ്രുവിലും ആലേഖനം ചെയ്ത വിമാനമാണ് തിങ്കളാഴ്ച വൈകുന്നേരം യുഎഇ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.