December 06, 2020
December 06, 2020
തെല്‍ അവീവ്: തങ്ങളുടെ മുന്‍ ആണവ ശാസ്ര്തജ്ഞരോട് ജാഗ്രത പാലിക്കാന്‍ ഇസ്രയേൽ സുരക്ഷാ സേന നിർദേശം നൽകി. മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞനായിരുന്ന മൊഹ്‌സിന്‍ ഫക്രിസാദെയുടെ കൊലപാതകത്തിന് ഇറാന്‍ പകരം ചോദിക്കുമെന്ന ആശങ്കയിലാണ് ഇസ്രയേല്‍ മുന്‍ ആണവ ശാസ്ത്രജ്ഞര്‍ക്ക് സുരക്ഷാ നിര്‍ദ്ദേശം നല്‍കിയതെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിലെ ഡിമോണ ആണവ നിലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞര്‍ക്കാണ് സുരക്ഷാ സേനയുടെ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ അധിക സുരക്ഷ പാലിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് മുന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇറാന്റെ പ്രതികാരത്തിന് ഇവര്‍ ഇരയായേക്കാമെന്ന ആശങ്കയിലാണ് സുരക്ഷാ സേന ഈ നിര്‍ദ്ദേശം നല്‍കിയത്.
ദിനചര്യകളുടെ ക്രമത്തില്‍ മാറ്റം വരുത്തണമെന്ന് മുന്‍ ആണവ ശാസ്ത്രജ്ഞനോട് സുരക്ഷാ സേന ആവശ്യപ്പെട്ടുവെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംശയകരമായി ലഭിക്കുന്ന പാക്കേജുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും ശാസ്ത്രജ്ഞര്‍ക്ക് സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുന്‍ ആണവ ശാസ്ത്രജ്ഞന്മാരെ ലക്ഷ്യമിട്ടുള്ള ദൗത്യം ഇറാന്‍ നടപ്പിലാക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും സുരക്ഷാ മുന്‍കരുതലുകള്‍ അത്യാവശ്യമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഭീകരവിരുദ്ധ ബ്യൂറോയുടെ മുന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ നിത്‌സാന്‍ നൂറിയേല്‍ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.