November 07, 2021
November 07, 2021
ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക് നേരെ വധശ്രമം. ഖാദിമി താമസിക്കുന്ന വസതിയിലേക്ക് സ്ഫോടനവസ്തുക്കൾ നിറച്ച ഡ്രോൺ ഇരച്ചെത്തുകയായിരുന്നു. എന്നാൽ, പ്രതിരോധസേന സുരക്ഷാ വലയം തീർത്തതിനാൽ ഖാദിമി പരിക്കുകളില്ലാതെ രക്ഷപെട്ടു. അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷാസേനയിലെ ആറോളം അംഗങ്ങൾക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
'ദൈവത്തിന് സ്തുതി, ഞാൻ സുരക്ഷിതനാണ്, ഇറാഖിന്റെ നന്മയ്ക്ക് വേണ്ടി ഏവരും സംയമനം പാലിക്കണം', ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഏറെ വൈകാതെ ഇറാഖി ടെലിവിഷനിലും ഇദ്ദേഹം പ്രത്യക്ഷപ്പെട്ടു. 'ഭീരുക്കളുടെ റോക്കറ്റുകളാലോ ഡ്രോൺ അക്രമണങ്ങളാലോ ജന്മഭൂമിയെ പടുത്തുയർത്താൻ കഴിയില്ലെന്നായിരുന്നു'ഇദ്ദേഹത്തിന്റെ പ്രതികരണം. ഒക്ടോബർ 10 ന് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ അടങ്ങാത്ത ഇറാഖിൽ ഇന്ന് പുലർച്ചെയാണ് ഈ അക്രമണം അരങ്ങേറിയത്. തിരഞ്ഞെടുപ്പിൽ തോറ്റ മിലിട്ടറി അനുകൂലപക്ഷക്കാരാണ് പ്രതിഷേധങ്ങളുമായി കളത്തിലുള്ളത്. വോട്ടെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഇവരുടെ ആക്ഷേപം. ആക്രമണത്തിന്റെ ഉത്തരമേറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.