February 15, 2020
February 15, 2020
തെഹ്റാൻ : ഇറാൻ വിരുദ്ധ ആഗോള സഖ്യം രൂപപ്പെടുത്തുന്നതിനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഗൾഫ് പര്യടനം തുടങ്ങാനിരിക്കെ മുന്നറിയിപ്പുമായി ഇറാൻ. തങ്ങളെ ആക്രമിച്ചാൽ അമേരിക്കക്കും ഇസ്രായേലിനുമെതിരെ ആഞ്ഞടിക്കുമെന്ന് ഇറാന്‍. ഇസ്ലാമിക് റവലൂഷനറി ഗാര്‍ഡ് ഉന്നത കമാന്‍ഡര്‍ ഹുസൈന്‍ സലാമി ഇരു രാജ്യങ്ങള്‍ക്കും താക്കീത് നല്‍കി.
സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മരണത്തിന്‍റെ നാല്‍പതാം ദിനാചരണ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സൈനിക കമാൻഡർ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി. ചെറിയ അബദ്ധം ചെയ്താല്‍ പോലും യു.എസിനും ഇസ്രായേലിനുമെതിരെ പ്രത്യാക്രമണം ഉറപ്പാണെന്നും ഹുസൈന്‍ സലാമി വ്യക്തമാക്കി. ഖാസിം സുലൈമാനിയുടെ കൊലക്ക് പകരമായി പശ്ചിമേഷ്യയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പുറന്തള്ളുന്നതു വരെ പോരാട്ടം തുടരുമെന്ന് ഇറാന്‍ അനുകൂല മിലീഷ്യയായ ലബനാനിലെ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലയും താക്കീത് ചെയ്തു. ട്രംപിന്റെ പശ്ചിമേഷ്യന്‍ പദ്ധതി തള്ളിയ ഫലസ്തീന്‍ സംഘടനകളുടെ നിലപാടിന് ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
അധിനിവിഷ്ട പ്രദേശങ്ങളില്‍ കടന്നുകയറാന്‍ ഇസ്രായേലിന് അനുമതി നല്‍കുന്ന പദ്ധതിക്കെതിരെ മുസ്ലിം അറബ് ലോകം ഒരുമിച്ചു നില്‍ക്കണമെന്നും ഖാംനഇ ആഹ്വാനം ചെയ്തു. ഇറാനെതിരെ നിയമവിരുദ്ധ യുദ്ധം തടയുന്ന പ്രമേയം യു.എസ് സെനറ്റ് പാസാക്കിയ നടപടിയെ തെഹ്റാന്‍ സ്വാഗതം ചെയ്തു. യുദ്ധത്തിന് സൈന്യത്തെ വിന്യസിക്കുന്നതും പ്രമേയത്തില്‍ വിലക്കുന്നുണ്ട്. നേരത്തെ, അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സൈനികാധികാരങ്ങള്‍ വെട്ടികുറക്കുന്ന പ്രമേയം ജനപ്രതിനിധി സഭയായ കോണ്‍ഗ്രസ് പാസാക്കിയിരുന്നു. ആക്രമണത്തിന്‍റെ സാഹചര്യത്തില്‍ മാത്രമേ ഇനി അമേരിക്കന്‍ പ്രസിഡന്‍റിന് അനുമതിയില്ലാതെ തിരുമാനങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കൂ.