January 02, 2021
January 02, 2021
തെഹ്‌റാന്‍: ഇറാന്റെ സായുധ സൈന്യം പൂര്‍ണ്ണ തോതില്‍ സജ്ജമാണെന്ന് പ്രസിഡന്റ് ഹസ്സന്‍ റുഹാനിയുടെ സൈനികോപദേഷ്ടാവ് മേജര്‍ ജനറല്‍ യഹ്യ റഹീം സഫാവി. സൈന്യം സജ്ജമാണെങ്കിലും ഇറാന്‍ ഒരിക്കലും യുദ്ധത്തിന് തുടക്കമിടില്ലെന്നും വെള്ളിയാഴ്ച നടന്ന തത്സമയ ടെലിവിഷന്‍ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
മേഖലയിലെ യു.എസ് സൈനിക നീക്കങ്ങള്‍ ഇറാന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ ശക്തിയും ബലഹീനതയും തങ്ങള്‍ക്ക് അറിയാം. അമേരിക്കയുടെ ഐന്‍ അസദ് വ്യോമതാവളത്തിലേക്ക് മിസൈല്‍ അയക്കാന്‍ ഒരിക്കല്‍ ഉത്തരവിട്ട കരുത്തനായ നേതാവ് ഇറാനില്‍ ഉണ്ടെന്ന് അമേരിക്കക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ ഒരിക്കലും ഒരു യുദ്ധത്തിന് തുടക്കമിടില്ല. എന്നാല്‍ ഒരു ശത്രു ഇറാനെയോ ഇറാന്റെ താല്‍പ്പര്യത്തെയോ ആക്രമിച്ചാല്‍ അതിന് ശക്തമായ പ്രതികരണം ലഭിക്കും. ഖാസിം സൊലൈമാനി, അബു മഹ്ദി എന്നിവരുടെ കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികദിനത്തിനും ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെയുടെ വധത്തിന്റെ നാല്‍പ്പതാം ദിവസത്തിനും മുമ്പായി ഞങ്ങള്‍ എന്തെങ്കിലും തിരിച്ചടി നല്‍കുമെന്ന ആശങ്കയിലാണ് അമേരിക്കക്കാര്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു.' -മേജര്‍ ജനറല്‍ യഹ്യ റഹീം സഫാവി പറഞ്ഞു.
തങ്ങളുടെ സേന ഈ മേഖലയില്‍ വളരെ ദുര്‍ബലമാണെന്ന് അമേരിക്കക്കാര്‍ക്ക് അറിയാം. യു.എസിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയക്കാരെക്കാള്‍ കൂടുതല്‍ അറിവുണ്ട്. അമേരിക്കന്‍ വിമാനവാഹിനി കപ്പലുകളെ മണിക്കൂറുകള്‍ക്കുള്ളില്‍ 'മുങ്ങിക്കപ്പലുകളാ'ക്കാന്‍ ഇറാന് കഴിയുമെന്നും അദ്ദേഹം പരിഹസിച്ചു.
ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് പോകുന്നത് വരെ പ്രത്യേകിച്ച് ഒരു സംഭവവും നടക്കില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്. സൊലൈമാനിയുടെ വധത്തിനുള്ള ഇറാന്റെ പ്രതികാരം വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.