October 14, 2021
October 14, 2021
ദോഹ: സൗദിയും ഇറാനും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്ക് അറുതിയായേക്കുമെന്ന് സൂചന. ഖത്തറിന്റെ മധ്യസ്ഥതയിൽ കഴിഞ്ഞ കുറെ ആഴ്ചകളായി നടന്നുവരുന്ന ചർച്ചകൾ ഉടൻ ഫലം കണ്ടേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിലേക്കുള്ള ആദ്യപടിയായി ഇരുരാജ്യങ്ങളും കോൺസുലേറ്റുകൾ തുറക്കുമെന്നും ഇതിനായുള്ള പ്രാഥമിക ധാരണയിലെത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ട് ശക്തികൾ തമ്മിലുള്ള മഞ്ഞുരുക്കം മേഖലയിൽ സംഘർഷം കുറക്കാൻ സഹായിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി സൗദി, ഇറാൻ വക്താക്കൾ നേരത്തെ പ്രസ്താവിച്ചിരുന്നു. യമൻ യുദ്ധത്തിൽ സൗദി അറേബ്യ വഹിക്കുന്ന പങ്കാണ് ഇറാൻ-സൗദി ബന്ധങ്ങൾക്ക് തടസ്സമായിരുന്നത്. യെമനിലെ ഹൂതികൾ തുടർച്ചയായി നടത്തുന്ന മിസൈലുകൾ സൗദിക്ക് വൻ ഭീഷണിയാണ്. ഇത് അവസാനിപ്പിക്കാൻ ഇറാനുമായുള്ള സൗഹൃദം അതാവശ്യമാണെന്ന് സൗദി വിശ്വസിക്കുന്നു.
ഗൾഫ്-മിഡിൽ ഈസ്റ്റ് മേഖലയിലെ പ്രശ്നങ്ങളോട് അമേരിക്ക മുഖം തിരിഞ്ഞു നിൽക്കുന്നതും അഫ്ഘാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റവും ഗൾഫ് രാജ്യങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ സൗദിയും ഇറാനും തമ്മിൽ നല്ല ബന്ധം സ്ഥാപിക്കുന്നത് മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക.