April 12, 2022
April 12, 2022
റിയാദ് : രാജ്യത്ത് ജോലിചെയ്യുന്ന മുഴുവൻ ഗാർഹികതൊഴിലാളികളും ഇൻഷുറൻസ് എടുക്കണമെന്ന നിബന്ധനയുമായി സൗദി അറേബ്യ. വിദേശത്ത് നിന്നുള്ള തൊഴിലാളികൾ, റിക്രൂട്ട്മെന്റ് സമയത്ത് തന്നെ ഇൻഷുറൻസ് എടുത്തിരിക്കണം. മെയ് മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. നേരത്തെ, സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നുറപ്പാക്കാൻ അധികൃതർ പരിശോധനകൾ കർശനമാക്കിയിരുന്നു. പിന്നാലെയാണ് വീട്ടുജോലിക്കാരെയും ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തുന്നത്.
തൊഴിൽ കരാർ കാരണം തൊഴിലാളിക്കോ തൊഴിലുടമയ്‌ക്കോ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവാതെ ഇരിക്കാനാണ് ഇൻഷുറൻസ് പരിരക്ഷയെന്ന് അധികൃതർ വിശദീകരിച്ചു. ഏജൻസികൾ മുഖേനയും മറ്റും റിക്രൂട്ട് ചെയ്ത ഗാർഹിക തൊഴിലാളികൾ ഓടിപ്പോവുകയോ, ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്താൽ തൊഴിൽ ഉടമയ്ക്ക് ഇൻഷുറൻസ് കമ്പനി വഴി നഷ്ടപരിഹാരം ലഭിക്കും. ഇൻഷുറൻസ് നിർബന്ധമാക്കിയാൽ തൊഴിലാളിക്കും നേട്ടങ്ങളുണ്ട്. കരാർ പ്രകാരമുള്ള വേതനം നൽകാൻ തൊഴിലുടമ കൂട്ടാക്കാതിരുന്നാൽ, ഇൻഷുറൻസ് കമ്പനിയുടെ സഹായത്തോടെ തൊഴിലാളിക്ക് ശമ്പളകുടിശ്ശിക വാങ്ങിയെടുക്കാൻ കഴിയും. ബന്ധപ്പെട്ട വകുപ്പുകളെ സംയോജിപ്പിച്ച്, മുസാനിദ് പ്രോഗ്രാം വഴി ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള നിയമം കൊണ്ടുവരാനാണ് അധികൃതരുടെ നീക്കം.