November 29, 2020
November 29, 2020
ദോഹ: രാജ്യം മുഴുവനായി സഞ്ചരിച്ചുകൊണ്ടുള്ള ഓട്ടത്തിന് ആരംഭം കുറിച്ച് ഖത്തരി ഓട്ടക്കാരനായ മുബാറക്ക് അബ്ദുള്‍ അസീസ് അല്‍ ഖുലൈഫി. ഫാസ്റ്റസ്റ്റ് നോണ്‍ ടൈം (എഫ്.കെ.ടി) റെക്കോര്‍ഡ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ദോഹ കോർണിഷിൽ നിന്ന് ശനിയാഴ്ചയാണ് ഇദ്ദേഹം ഓട്ടം ആരംഭിച്ചത്.
നിലവിലെ റെക്കോര്‍ഡ് തകര്‍ക്കാനായി ഏഴ് ദിവസം കൊണ്ട് 500 കിലോമീറ്ററോളം ഓടാനാണ് മുബാറക്ക് ലക്ഷ്യമിടുന്നത്. സാഹസികനും ഖത്തര്‍ നിവാസിയുമായ പിയറി ഡാനിയേല്‍ 2018 ഫെബ്രുവരിയില്‍ കുറിച്ചതാണ് നിലവിലെ റെക്കോര്‍ഡ്. ഇത് തകര്‍ക്കുകയാണ് മുബാറക്കിന്റെ ലക്ഷ്യം.
മസ്‌രഫ് അല്‍ റയ്യനില്‍ കോര്‍പ്പറേറ്റ് ബാങ്കിങ് എക്‌സിക്യുട്ടീവ് മാനേജരായ മുബാറക്ക് നാലു കുട്ടികളുടെ പിതാവാണ്. ഒരു ദിവസം 80 കിലോമീറ്ററിലധികം ദൂരം വീതം ഓടാനാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിന് പിന്തുണയുമായി സുഹൃത്തുക്കളുടെ ഒരു സംഘം ഇദ്ദേഹത്തോടൊപ്പമുണ്ട്. ഇവരെല്ലാവരും ജോലിയില്‍ നിന്ന് അവധിയെടുത്താണ് റെക്കോര്‍ഡ് ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നത്. മുബാറക്കിന് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുവെന്ന് ഇവര്‍ ഉറപ്പ് വരുത്തും.
കോച്ച് റയാന്‍ സോസ്‌ന-ബൗദിനു പുറമെ അദുലാസിസ് അല്‍ അബ്ദുള്ള, ഫഹദ് അല്‍ ബ്യൂനൈന്‍, ഫഹദ് അല്‍ ഹദ്ഫ, ഫൈസല്‍ അല്‍സമാന്‍, തലാല്‍ അല്‍ എമാഡി, അലി അല്‍ മന്‍സൂരി, റാഷിദ് അല്‍ ഹജ്‌രി, നോയല്‍ ക്വാട്ടണ്‍ എന്നിവരാണ് മുബാറക്കിനൊപ്പമുള്ളത്.
'ഈ വെല്ലുവിളി ഒരു യാത്രയുടെ പരിപൂര്‍ണ്ണതയാണ്. അബ്ദുള്ള അല്‍ ഹമ്മദിയെയും പിയറി ഡാനിയേലിനെയും പോലുള്ള താരങ്ങളാണ് എനിക്ക് ഇതിലേക്ക് വരാന്‍ പ്രചോദനമായത്.' -ഓട്ടം ആരംഭിക്കുന്നതിനു മുമ്പായി മുബാറക്ക് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.