March 29, 2021
March 29, 2021
ദോഹ: ബന്ധുക്കളുടെ ചതിയില്‍ കുടുങ്ങി ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ അകപ്പെട്ട ഇന്ത്യന്‍ ദമ്പതികളെ കോടതി വെറുതെ വിട്ടു. അപ്പീല്‍ കോടതി വിധി പുനഃപരിശോധിച്ചാണ് ഇവരെ വെറുതെ വിടാൻ സുപ്രീം കോടതി ഉത്തരവിട്ടത്. മലയാളി അഭിഭാഷകനും പൊതുപ്രവർത്തകനുമായ നിസാര്‍ കോച്ചേരിയുടെ ശ്രമഫലമായാണ് ഇവരുടെ മോചനത്തിന് വഴിയൊരുങ്ങിയത്.
2019 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.മുംബൈ സ്വദേശികളായ മുഹമ്മദ് ഷാരിഖും ഒനിബയും മധുവിധു ആഘോഷിക്കാനായി ദോഹയിലെത്തിയപ്പോഴാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിൽ ഇവരുടെ ബാഗില്‍ നിന്നു 4 കിലോ ഹാഷിഷ് കണ്ടെത്തിയത്. അമ്മായി തബസ്സും റിയാസ് ഖുറൈശി സമ്മാനിച്ച ടൂർ പാക്കേജിലാണ് ഇരുവരും ദോഹയിലെത്തിയത്.യാത്രക്ക് മുമ്പ് ഇവർ കൈമാറിയ പൊതിയില്‍ നിന്നാണ് മയക്കുമരുന്ന് ലഭിച്ചത്. ഗര്‍ഭിണിയായിരിക്കെ ഒനിബയെ ബന്ധു നിര്‍ബന്ധിച്ച് മധുവിധുവിനായി ദോഹയിലേക്ക് അയക്കുകയായിരുന്നു.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ കീഴ്‌ക്കോടതിയാണ് ഇരുവര്‍ക്കും 10 വര്‍ഷം വീതം തടവും 3 ലക്ഷം റിയാല്‍ വീതവും പിഴയും വിധിച്ചത്.തുടർന്ന് ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയായിരുന്നു.
നിസാർ കോച്ചേരിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്ത്യന്‍ കോടതി, നാര്‍കോടിക് കണ്‍ട്രോള്‍ ബോര്‍ഡ്, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയെ വിഷയത്തില്‍ ഇടപെടുത്തിയതും പ്രതികളുടെ നിരപരാധിത്വം തെളിയിക്കുന്നതിന് സഹായകമായ എല്ലാ രേഖകളും കോടതില്‍ സമര്‍പ്പിക്കാനായതും.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശേഷം ദമ്പതികള്‍ ഉടന്‍ ജയില്‍ മോചിതരാകുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടി പ്രമുഖ ഖത്തരീ അഭിഭാഷകനായ അബ്ദുല്ല ഈസ അല്‍ അന്‍സാരിയാണ് ഹാജറായത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക