October 07, 2019
October 07, 2019
ഫോട്ടോ : ഷിറാസ് സിതാര
ദോഹ : 17മത് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ദോഹ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ സമാപിച്ചു.
അടുത്ത ചമ്പ്യാൻഷിപ്പ് 2021ല്‍ അമേരിക്കയിലെ യൂജിനില്‍ നടക്കും. അവസാന ദിനത്തിൽ സമാപനച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ പതിനായിരങ്ങളാണ് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ എത്തിയത്. കായിക പ്രേമികളെ ആവേശത്തിലാഴ്ത്തിയ, നിരവധി ലോക റെക്കോഡുകള്‍ക്ക് സാക്ഷ്യം വഹിച്ച ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങിയപ്പോള്‍ അത് ഖത്തറെന്ന കൊച്ചുരാജ്യത്തിനും അഭിമാന നിമിഷമായി. ഏറ്റവും മികച്ച മീറ്റ് നടത്തിയെന്ന യശസ്സും അംഗീകാരവും ഏറ്റുവാങ്ങിയാണ് ലോകചാമ്പ്യൻ ഷിപ്പിന് ഖത്തർ വിടനൽകിയത്.
200ലധികം രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം രാജ്യാന്തര അത്‌ലറ്റുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തോളം സന്ദര്‍ശകരും ദോഹയില്‍ എത്തിയിരുന്നു.പത്താം ദിനത്തിൽ ചാമ്പ്യൻഷിപ്പ് സമാപിക്കുമ്പോൾ പതിനാല് സ്വർണവും പതിനൊന്ന് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 29 മെഡലുകളുമായി അമേരിക്കയാണ് മുന്നിൽ. 5 സ്വർണവും 2 വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 11 മെഡലുകളുമായി കെനിയ രണ്ടാമത് എത്തി.ജമൈക്കയാണ് മെഡൽ പട്ടികയിൽ മൂന്നാമതുള്ളത്.ഖത്തറിന് രണ്ടും ബഹ്റൈന് മൂന്നും വീതം മെഡലുകൾ നേടാനായി.ഇന്ത്യ മെഡലൊന്നുമില്ലാതെ മടങ്ങി.
ഏഷ്യൻ പങ്കാളിത്തത്തിന് അഭിനന്ദനം
ചാമ്പ്യൻഷിപ്പിലെ ഏഷ്യന്‍ പങ്കാളിത്തത്തെ രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ അസോസിയേഷന്‍ (ഐ.എ.എ.എഫ്) പ്രശംസിച്ചു. ചാമ്പ്യൻഷിപ്പിലെ ഏഷ്യന്‍ രാജ്യങ്ങളുടെ പങ്കാളിത്തവും മെഡല്‍ നേട്ടങ്ങളും അഭിനന്ദനാര്‍ഹമാണെന്ന് ഐ.എ.എ.എഫ് വൈസ് പ്രസിഡന്‍റും ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്‍റുമായ ദഹ്‌ലാൻ ജുമാന്‍ അല്‍ ഹമദ് പറഞ്ഞു. ഭൂഖണ്ഡത്തില്‍ നിന്നുള്ള നിരവധി താരങ്ങള്‍ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തുകയും പുതിയ വ്യക്തിഗത റെക്കോഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഏഷ്യയിലെ ഓരോ ദേശീയ ഫെഡറേഷനുകളുടെയും കഠിന പ്രയത്നമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം ഓര്‍ഗനൈസിങ് കമ്മിറ്റി വൈസ് ചെയര്‍മാനും ദോഹ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ഡയറക്ടര്‍ ജനറലും കൂടിയാണ് ദഹ്‌ലാൻ.