November 29, 2019
November 29, 2019
സൻആ : യമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സൗദി അറേബ്യയുടെ അപ്പാച്ചെ ഹെലിക്കോപ്റ്റർ വെടിവെച്ചു വീഴ്ത്തിയതായി യമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടതായും ഹൂതി വക്താവ് യഹ്‌യ സരെയ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ വടക്കൻ അതിർത്തിയിലാണ് ഹെലിക്കോപ്റ്ററിനു നേരെ മിസൈൽ ആക്രമണം നടത്തിയതെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ചു വർഷമായി യമനിൽ സൗദി സഖ്യസേന നടത്തുന്ന ആക്രമണത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണ പൗരൻമാരാണ്. എന്നാൽ കഴിഞ്ഞ കുറെ മാസങ്ങളായി യമനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി സഖ്യസേനയുടെ പിടിയിലുള്ള നൂറിലേറെ ഹൂതി തടവുകാരെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൂതി വിമതർ ഇന്ന് സൗദി ഹെലിക്കോപ്റ്റർ ആക്രമിച്ചു രണ്ടു പേരെ കൊലപ്പെടുത്തിയത്. അതേസമയം സൗദി സഖ്യസേനയിൽ നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
2014 ൽ തലസ്ഥാനമായ സൻആ ഹൂതികളുടെ നിയന്ത്രണത്തിലായതോടെയാണ് മേഖലയിൽ സംഘർഷം ഉടലെടുത്തത്.ഇതേതുടർന്ന് സൗദിയുടെയും യു.എ.ഇ യുടെയും നേതൃത്വത്തിലുള്ള സൗദി സഖ്യസേന യമനിൽ വ്യാപകമായ വ്യോമാക്രമണങ്ങൾ നടത്തിവരികയാണ്. സിവിലിയൻമാർക്ക് നേരെ നടക്കുന്ന ഈ ആക്രമണങ്ങൾ യമനിലെ ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ മാനുഷിക പ്രതിസന്ധിയിലേക്കാണ് യമൻ നീങ്ങുന്നതെന്ന് ഐക്യരാഷ്ട്ര സഭയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.